അമേരിക്കയുടെ ഇറാൻ ഉപരോധത്തെ തുടർന്ന് നിർത്തി വച്ച ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വീണ്ടും പുനരാരംഭിക്കാൻ നീക്കം. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പേയ്മെന്റ് ഇറാന് ഇന്ത്യൻ രൂപയിൽ നൽകാനാണ് മോദിയുടെ പദ്ധതി. ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുന്ന മോദി ഇറാനുമായി ഇതു സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം.
എന്നാൽ ഇറക്കുമതിയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുമായുള്ള കരാറിനെ തുടർന്ന് മെയ് 2 വരെ ഉണ്ടായിരുന്ന ആറു മാസത്തെ ഇളവ് അവസാനിച്ചതോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തി വച്ചിരുന്നു. എന്നാൽ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
ഇറാനിലെ പസാർഗഡ് ബാങ്കിന് മുംബൈയിൽ ശാഖ തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നുവെന്നും ഇത് എണ്ണക്കമ്പനികളുമായുള്ള ഇടപാടുകൾ സുഗമമാക്കാനാണെന്നുമാണ് വിലയിരുത്തൽ. പണം ഇറാനിയൻ ബാങ്കുകളിൽ നിക്ഷേപിക്കാമെന്നും തുടർന്ന് ഇറാനിയൻ അധികാരികൾ ഈ പണം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പേയ്മെന്റ് ഇന്ത്യൻ രൂപയിൽ തന്നെ നൽകാനാണ് സർക്കാരിന്റെ തീരുമാനം.
ഇറാനുമായി മുമ്പും ചർച്ചകൾ നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ തുടർന്ന് ചർച്ചകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇനി പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ കൂടി കഴിയുന്നതോടെ സർക്കാരിന്റെ ആദ്യ ചർച്ചാ വിഷയമായിരിക്കും ഇറാനുമായുള്ള എണ്ണ ഇറക്കുമതി. മുമ്പ് ബാർട്ടർ സമ്പ്രദായ രീതിയിൽ ഇറാൻ ക്രൂഡ് ഓയിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്ന് പണത്തിന് പകരം മറ്റ് ചരക്കുകൾ ഇറാന് കൈമാറിയിരുന്നു.
malayalam.goodreturns.in