പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വെല്ലുവിളി ഉയർത്തി രാജ്യത്തിന്റെ വളർച്ച നിരക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി - മാര്‍ച്ച് (നാലാം പാദം) പാദത്തിലെ ജിഡിപി നിരക്കിൽ കനത്ത ഇടിവ്. ജിഡിപി നിരക്ക് 5.8 ആയാണ് കുറഞ്ഞിരിക്കുന്നത്. ഒക്‌ടോബര്‍ - ഡിസംബര്‍ പാദത്തിൽ 6.6ല്‍ ആയിരുന്ന നിരക്കാണ് നാലാം പാദത്തിൽ 5.8 ആയി കുറഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്കാണിത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ അല്ല ഇന്ത്യ എന്നതിന് തെളിവാണ് ജിഡിപി നിരക്കിലെ ഈ ഇടിവ്. മാർച്ച് പാദത്തിൽ ചൈനയുടെ ജിഡിപി 6.4 ശതമാനമാണ്. നിലവിലെ സ്ഥിതി അനുസരിച്ച് ചൈനയേക്കാൾ വളർച്ചാ നിരക്ക് കുറവാണ് ഇന്ത്യയിൽ. ഒന്നര വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ചൈന ഇന്ത്യയെ പിന്തള്ളുന്നത്.ൊ 2018-19 കാലയളവിലെ ഇന്ത്യയുടെ മൊത്തം ജിഡിപി നിരക്ക് 6.8 ശതമാനമാണ്.
മോദി, ധനകാര്യമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് നിലവിലെ ജിഡിപി നിരക്ക്. കാര്‍ഷിക - നിര്‍മ്മാണ മേഖലകളിലെ മോശം പ്രകടനമാണ് ജി.ഡി.പി നിരക്കിനെ ബാധിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ. 2013-14ല്‍ രേഖപ്പെടുത്തിയ 6.4 ശതമാനമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
കുറഞ്ഞ ജിഡിപി നിരക്ക് ആഭ്യന്തര ഉൽപാദനത്തെയും ആഗോള സാമ്പത്തിക വളർച്ചയെയും ബാധിക്കാനിടയുണ്ട്. രാജ്യത്തെ നിർമ്മാണം, സാമ്പത്തികം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ശക്തമായ മാന്ദ്യം അനുഭവപ്പെടുന്നതായാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജി.ഡി.പി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ റിപ്പോ നിരക്കിലും മാറ്റമുണ്ടായേക്കും. ജൂണ്‍ ആറിനാണ് റിസര്‍വ് ബാങ്കിന്റെ വായ്പാനയ പ്രഖ്യാപനം.
malaayalam.goodreturns.in