രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ഉടൻ അദാനിയ്ക്ക് ലഭിക്കും. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അദാനി എന്റര്‍പ്രൈസസിന് ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സർക്കാർ ഉടൻ നൽകാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച മന്ത്രിസഭാ അംഗീകാരം അടുത്തമാസം ലഭിക്കുമെന്നാണ് വിവരം.
അദാനി ഏറ്റെടുക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെ?
താഴെ പറയുന്ന വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തെ നടത്തിപ്പിന് അദാനി ലേലത്തില്‍ പിടിച്ചിരിക്കുന്നത്.
- അഹമ്മദാബാദ്
- ലക്‌നൗ
- ജയ്പൂര്‍
- ഗുവാഹട്ടി
- തിരിുവനന്തപുരം
- മംഗലാപുരം
കാലതാമസം
കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്താണ് ലേലത്തിലൂടെ അദാനി എന്റർപ്രൈസസ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം നേടിയത്. എന്നാൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകാറായതിനാൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ മോദി വീണ്ടും അധികാരത്തിലെത്തിയതോടെ വിമാനത്താവള ഏറ്റെടുക്കൽ സംബന്ധിച്ച നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ജൂലൈ അവസാനത്തോടെ മന്ത്രിസഭാ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മോദിയും അദാനിയും
1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമായത്. മോദി- അദാനി ബന്ധം നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. രാഷ്ട്രീയത്തിൽ മോദി തിളങ്ങാൻ തുടങ്ങിയതോടെയാണ് അദാനിയുടെയും വളര്‍ച്ച വേഗത്തിലായത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി പവർ തുടങ്ങി അദാനിയുടെ എല്ലാ ബിസിനസ് സംരംഭങ്ങളും ഇന്ത്യയിലെ മുന്‍നിര കമ്പനികളായി വളർന്നത് മോദിയുടെ ഭരണകാലത്താണെന്നാണ് വിമർശകർ വ്യക്തമാക്കുന്നത്.
ജീവനക്കാർ എന്ത് ചെയ്യും?
നിലവില്‍ ഈ വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തുടരുകയോ അദാനി എന്റര്‍പ്രൈസസില്‍ ചേരുകയോ ചെയ്യാവുന്നതാണ്. ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം 1,300 കോടി ലഭിക്കും. ഈ തുകകൊണ്ട് മറ്റ് വിമാനത്താവളങ്ങൾ നവീകരിക്കുകയാണ് ലക്ഷ്യം.
വിമർശനങ്ങൾ നിരവധി
വിമാനത്താവളങ്ങൾ അദാനിക്ക് വിട്ടുകൊടുക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഫണ്ട് സ്വരൂപിക്കുന്നതിനായാണെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമായിരുന്നു.
മോദിയുടെ യാത്ര അദാനിയുടെ ഹെലികോപ്ടറിൽ
തെരഞ്ഞെടുപ്പ് സമയത്ത് മോദി അദാനിയുടെ ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നതും വിവാദമായിരുന്നു. എന്നാൽ മോദിയില്‍ നിന്നും പ്രത്യേക പരിഗണന ലഭിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ലെന്നാണ് ആ സമയത്തി അദാനി വ്യക്തമാക്കിയത്. പ്രചരണങ്ങള്‍ക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചതിന്റെ ചെലവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
malayalam.goodreturns.in