ദില്ലി: നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി മോദി സര്‍ക്കാര്‍. വിദേശത്തും മറ്റും കള്ളപ്പണം നിക്ഷേപിച്ച് നികുതിവെട്ടിക്കുന്നവര്‍ക്കെതിരെയാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇവ ജൂണ്‍ 17 മുതല്‍ പ്രാബല്യത്തില്‍ വന്നു.
വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകള്‍ നടത്തുന്നവര്‍ക്കും അഴിമതിക്കാര്‍ക്കും ഭീകരവാദത്തിന് പണം നല്‍കുന്നവര്‍ക്കും മറ്റും നിശ്ചിത തുക കോംപൗണ്ടിംഗ് ഫീസായി നല്‍കി രക്ഷപ്പെടാമെന്ന പഴുതുണ്ടായിരുന്നു. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നതോടെ ഇത് സാദ്ധ്യമല്ലാതായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി) ആണ് കഴിഞ്ഞ ദിവസം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
2015ലെ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് അത് പിടിക്കപ്പെട്ടാല്‍ വെട്ടിപ്പ് നടത്തിയ തുകയും പലിശയും പിഴയുമൊക്കെയായി ക്രമപ്പെടുത്തല്‍ തുക അടയ്ക്കാന്‍ അവസരമുണ്ടായിരുന്നു. വെട്ടിച്ച തുകയുടെ 30 ശതമാനം നിശ്ചിത സമയത്തിനുള്ളില്‍ നികുതിയും പിഴയും കൂടി അടച്ച് മറ്റു നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഇതു സാദ്ധ്യമല്ലെന്നാണ് സി.ബി.ഡി.ടിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. 32 പേജ് വരുന്ന പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലായതോടെ 2014 ഡിസംബറില്‍ ഇതിനായി മുന്‍പ് നല്‍കിയിരുന്ന നിബന്ധനകള്‍ പ്രാബല്യത്തിലില്ലാതായി. ബിനാമി ഇടപാടുകള്‍, വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങള്‍, വരുമാനം, കള്ളപ്പണം വെളുപ്പിക്കല്‍, തെറ്റായ ക്രയവിക്രയ രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങി കാറ്റഗറി ബിയില്‍ സി.ബി.ഡി.ടി ഉള്‍പ്പെടുത്തിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം കര്‍ശനമായ നടപടികള്‍ നേരിടേണ്ടതായി വരും.
അതേസമയം, നികുതി വെട്ടിപ്പ് നടത്തിയ സാഹചര്യം, വെട്ടിപ്പ് നടത്തിയ ആളുടെ മുന്‍കാല അനുഭവങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് ഇക്കാര്യത്തില്‍ ഇളവുണ്ടാവുമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ബജറ്റ് 2019: ജൂലൈ 5 ന് മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട പ്രധാന കാര്യങ്ങൾ
അതോടൊപ്പം, ടിഡിഎസ്, നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയവയില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ തുടങ്ങി കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന കുറ്റങ്ങള്‍ക്ക് ചെറിയ രീതിയില്‍ പിഴ ചുമത്തുമെങ്കിലും ഈ വീഴ്ചകള്‍ മൂന്നിലധികം തവണ ആവര്‍ത്തിച്ചാല്‍ അവര്‍ക്കും കാറ്റഗറി ബി പ്രകാരമുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്.