85 ദശലക്ഷം തൊഴിലാളികൾക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന 8.65 ശതമാനം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനോട് (ഇപിഎഫ്ഒ) ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രാലയം. ഫണ്ടിന്റെ നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഈ നിരക്കിൽ പലിശ നൽകാനാകില്ലെന്നാണ് മന്ത്രാലത്തിന്റെ വാദമെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. കൂടാതെ ഇപിഎഫ്ഒ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇപിഎഫ് നിരക്ക് പ്രഖ്യാപനം
തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഇപിഎഫ്‌ഒ, ഏപ്രിൽ, മെയ് മാസങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് 2018-19 സാമ്പത്തികവർഷത്തെ പലിശ നിരക്ക് പ്രഖ്യാപിച്ചത്. 8.65 ശതമാനമാണ് ഇപിഎഫ്ഒ പ്രഖ്യാപിച്ച പലിശ നിരക്ക്. കഴിഞ്ഞ വർഷം 8.55 ശതമാനമായിരുന്നു പലിശ നിരക്ക്.
ബാങ്കുകളും പലിശ നിരക്ക് കൂട്ടേണ്ടി വരും
പണപ്പെരുപ്പം മൂന്ന് ശതമാനത്തോളം ഉയരുമ്പോൾ ഇപിഎഫ്ഒയുടെ പലിശ നിരക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും ബാങ്കുകൾ അവരുടെ സേവിംഗ്സ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ സമാന തലത്തിൽ നിലനിർത്താൻ നിർബന്ധിതരാകുകയും ചെയ്യുന്നുമെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കുകളെ വിട്ട് കൂടുതൽ ആളുകൾ ഫണ്ടുകളിലേയ്ക്ക് നിക്ഷേപം നടത്തുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ധനമന്ത്രാലയത്തിന്റെ ആശങ്കകൾ
ധനമന്ത്രാലയത്തിന്റെ ആശങ്കകൾ പരിഗണിക്കുമെന്നും പ്രശ്‌നം ഉടൻ പരിഹരിക്കപ്പെടുമെന്നുമാണ് തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. വരിക്കാർക്കു തുക നൽകുന്നതിൽ ഇപിഎഫ്ഒ വീഴ്ച വരുത്തിയാൽ ബാധ്യത സർക്കാരിനായതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് നേരത്തേ തന്നെ ധനമന്ത്രാലയം പറഞ്ഞിരുന്നു. പ്രതിസന്ധിയിലായ ഐഎൽ ആൻഡ് എഫ്എസിലെ ഇപിഎഫ്ഒയുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങളും മന്ത്രാലയം നേരത്തേ തന്നെ തേടിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെ പലിശ നിരക്ക്
2017-2018 സാമ്പത്തിക വര്‍ഷമാണ് ഇപിഎഫ്ഒ പലിശ നിരക്ക് 8.55 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് ഈ തീരുമാനമെനടുത്തത്. അതേ സമയം മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ പുതുക്കിയ പലിശ നിരക്ക് ഇങ്ങനെയാണ് ഇപിഎഫ്ഒ 2017-18 കാലഘട്ടത്തില്‍ 8.55 ശതമാനം പലിശ പുതുക്കി. 2016-17 ല്‍ 8.65 ശതമാനവും, 2015-16 ല്‍ 8.8 ശതമാനവുമാണ് നിരക്ക്. 2013-14 ,2014-15 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവുമാണ് നിരക്ക്. 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് പലിശ നിരക്ക് 8.5 ശതമാനമാക്കിയത്.
malayalam.goodreturns.in