ഓടുന്ന ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനുളള പദ്ധതി തത്ക്കാലം ഉപേക്ഷിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. രാജ്യത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ നിലവിലുളള വൈഫൈ സംവിധാനം ഓടുന്ന ട്രെയിനുകളിലും യാഥാര്‍ഥ്യമാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
എയർടെൽ വരിക്കാർക്ക് ലോട്ടറി; നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം മെമ്പർഷിപ്പും സൗജന്യം
പദ്ധതിയുടെ ആദ്യപടിയെന്ന നിലയില്‍ ഹൗറ-രാജധാനി എക്‌സ്പ്രസില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ വൈഫൈ അടിസ്ഥാനത്തിലുളള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ട്രെയിനുകളില്‍ വൈഫൈ നടപ്പാക്കാനുളള മൂലധനതീവ്രതയും സാങ്കേതിക തടസ്സങ്ങളും കണക്കിലെടുത്ത് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കുന്നതായി പീയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തെ 1,606 റെയില്‍വെ സ്റ്റേഷനുകളില്‍ നിലവിലുളള സൗജന്യ വൈഫൈ സംവിധാനം ബാക്കിയുളള 4,791 സ്റ്റേഷനുകളില്‍ക്കൂടി ഈ വര്‍ഷം വ്യാപിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.
അതേസമയം യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രീമിയം, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനുളള നടപടിക്രമങ്ങള്‍ റെയില്‍വെ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ ഇത്തരം ട്രെയിനുകളിലെ 7,020 കോച്ചുകളിലാണ് സിസിടിവി സ്ഥാപിക്കുന്നത്.