ഉത്തരാഖണ്ഡിലെ സ്കൈ റിസോർട്ടിൽ കഴിഞ്ഞ ദിവസം അത്യാഢംബര പൂർവ്വം രണ്ട് വിവാഹങ്ങൾ നടന്നു. എന്നാൽ വിവാഹം നടത്തിയവർക്ക് 2.5 ലക്ഷം രൂപയാണ് മുൻസിപ്പാലിറ്റി പിഴ നൽകിയത്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായ് പ്രവർത്തിക്കുന്ന ബിസിനസുകാരായ ഗുപ്ത സഹോദരന്മാരുടെ രണ്ട് ആൺമക്കളുടെ വിവാഹമായിരുന്നു സ്കൈ റിസോർട്ടിൽ വച്ച് നടന്നത്. എന്നാൽ വിവാഹ ശേഷം പരിസരം മലിനമാക്കിയതിനും ഭക്ഷണാവശ്യങ്ങളും മറ്റും പരിസര പ്രദേശങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും 2.5 ലക്ഷം രൂപ മുൻസിപ്പാലിറ്റി പിഴ ആവശ്യപ്പെട്ടു.
പിഴ നൽകിയത് എന്തിന്?
തുറസായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തിയതിന് ഒരു ലക്ഷം രൂപയും, മാലിന്യം വിതറിയതിന് 1.5 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനി പിഴ അടച്ചതിന്റെ രസീതിന്റെ പകർപ്പ് അധികൃതരെ ഏർപ്പിച്ചതായാണ് വിവരം. ഇതിനുപുറമെ പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിച്ചതിനാൽ അവശേഷിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് 8.14 ലക്ഷം രൂപയുടെ ബില്ലും ഗുപ്ത സഹോദരന്മാർക്ക് നൽകിയിട്ടുണ്ട്. ഇവർ ഇതിനകം തന്നെ 5.54 ലക്ഷം രൂപ മുനിസിപ്പാലിറ്റിയെ ഏർപ്പിച്ചതായാണ് വിവരം.
മാലിന്യം 321 ക്വിന്റൽ
എല്ലാ ബില്ലുകളും പിഴകളും ഉടൻ നൽകുമെന്ന് ഗുപ്ത സഹോദരന്മാർ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഗുപ്ത വിവാഹത്തെത്തുടർന്ന് ജോഷിമത്ത് മുനിസിപ്പാലിറ്റി മൊത്തം 321 ക്വിന്റൽ മാലിന്യമാണ് വിവാഹസ്ഥലത്ത് നിന്ന് ശേഖരിച്ചത്. 200 കോടി രൂപയുടെ വിവാഹ സത്ക്കാരമാണ് ഇവിടെ നടന്നത്.
കോടതി ഉത്തരവ്
നൈനിറ്റാൾ ഹൈക്കോടതിയുടെ കർശന ഉത്തരവ് പ്രകാരം 13 ഉദ്യോഗസ്ഥരുടെ സംഘം വിവാഹ സ്ഥലം നിരീക്ഷിക്കുകയും പ്രധാന സംഭവങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. വനം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ചമോലി ജില്ലാ ഭരണകൂടം, ഉത്തരാഖണ്ഡ് ജൽ സൻസ്ഥാൻ, റവന്യൂ, പിഡബ്ല്യുഡി തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ളവരാണ് 13 ഉദ്യോഗസ്ഥർ. വിവാഹ സ്ഥലത്ത് ഹെലികോപ്റ്ററുകൾ ഇറങ്ങാൻ അനുമതി നൽകിയിരുന്നില്ല. പകരം രവിഗ്രാമിൽ ഹെലികോപ്ടറിൽ എത്തി, അവിടെ നിന്ന് കാറുകളിൽ നിരവധി പേർ വിവാഹ സ്ഥലത്തേയ്ക്ക് എത്തിയിരുന്നു.
വിവാഹത്തിനെത്തിയ വിഐപികൾ
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 150 അതിഥികളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ബാബ രാംദേവ് എന്നിവർ വിവാഹത്തിന് എത്തിയ വിഐപികളിൽ പെടുന്നു. നടി കത്രീന കൈഫ് ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
malayalam.goodreturns.in