രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യത്തേതും ഏറേ വെല്ലുവിളികൾ നിറഞ്ഞതുമായ ബജറ്റാണ് ജൂലൈ 5ന് നടക്കാനിരിക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. ഇത്തവണ ആദായ നികുതി ഇളവുകളിൽ എന്തൊക്കെ മാറ്റം വരുത്തുമെന്നാണ് ശമ്പളക്കാർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിനായി ധനമന്ത്രി സീതാരാമൻ തന്റെ കന്നി ബജറ്റിൽ നികുതി കുറയ്ക്കാൻ സാധ്യത കൂടുതലാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അതായത് നികുതിയിളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്താൻ ധനമന്ത്രാലം പദ്ധതിയിടുന്നതായാണ് വിവരം. നിലവിലെ ആദായ നികുതി പരിതി 2.5 ലക്ഷം രൂപയാണ്. കർഷക കേന്ദ്രീകൃത നയം സ്വീകരിക്കാനും സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ട്. കാർഷികേതര മേഖലയിൽ നികുതി നിരക്ക് കുറയ്ക്കുന്നതിനായി ആദായ നികുതി പരിധി 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിലാക്കാനും സാധ്യതകളുണ്ടെന്ന് വിദഗ്ധർ പറയുന്നു.
പലിശ നിരക്ക് വെട്ടിക്കുറച്ച് വായ്പ ലഭ്യത പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യതകളുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. ഇത്തരം ധന വിപുലീകരണ നയമാകും സീതാരാമൻ അവലംബിക്കാൻ സാധ്യത. കൂടുതൽ പ്രത്യക്ഷവും പരോക്ഷവുമായ നികുതി പരിഷ്കാരങ്ങൾക്ക് ഇത്തവണ സാധ്യത കൂടുതലാണെന്ന് വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ രാകേഷ് രാമൻ പറയുന്നു.
ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷൻ ജൂൺ മാസത്തിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തിൽ 1,00,289 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 95,610 കോടി രൂപയായിരുന്നു വരുമാനം.
malayalam.goodreturns.in