ബജറ്റ് അവതരണത്തിനിടയില്‍ പ്രശസ്തരുടെ വാക്കുകള്‍ ഉദ്ധരിക്കുന്നതും കാവ്യശകലങ്ങള്‍ ചൊല്ലുന്നതും സാധാരണയാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമനും ആ പതിവ് തെറ്റിച്ചില്ല. അതിലുപരി ബജറ്റിനെ കവിതകള്‍ കൊണ്ടു സമ്പന്നമാക്കിയെന്നു പറയാം. ചാണക്യസൂത്രം ഉദ്ധരിച്ചാണ് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ കന്നി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. 'നിശ്ചയദാര്‍ഢ്യത്തോടെയുളള പ്രയത്‌നങ്ങള്‍ ഫലം കാണുക തന്നെ ചെയ്യും ' എന്ന അര്‍ത്ഥം വരുന്ന വരികളാണ് മന്ത്രി ചൊല്ലിയത്. മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് നിര്‍മ്മല സീതാരാമന്‍ ഈ വരികള്‍ ഉദ്ധരിച്ചത്.
ബജറ്റ് പ്രഹരം; ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, സെൻസെക്സ് 394.67 പോയിന്റ് നഷ്ട്ടത്തിൽ
രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആത്മവിശ്വാസം എത്ര പ്രധാനമാണെന്ന് പറയുന്നതിടെ ' ആത്മവിശ്വാസമുണ്ടെങ്കില്‍ വഴി എങ്ങനെയും തെളിഞ്ഞുവരും, കാറ്റിന്റെ സംരക്ഷണത്തിലും തിരി കെടാതെ പിടിച്ചുനില്‍ക്കും' എന്ന് അര്‍ത്ഥം വരുന്ന ഉറുദു കവി മന്‍സൂര്‍ ഹാഷ്മിയുടെ രണ്ടുവരികളും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധാരണസ്ത്രീയില്‍ നിന്നും ദൈവിക പരിവേഷത്തിലേക്ക് ഉയര്‍ത്തും എന്ന അര്‍ത്ഥമുളള ' നാരി ടു നാരായണി ' എന്ന വാചകം ആമുഖമായി ചൊല്ലിയാണ് സ്ത്രീകള്‍ക്കായുളള പദ്ധതികള്‍ ധനമന്ത്രി അവതരിപ്പിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമെ രാജ്യപുരോഗതി സാധ്യമാകൂവെന്ന് ' പക്ഷിയ്ക്ക് ഒരു ചിറക് കൊണ്ടു മാത്രം ഉയര്‍ന്നു പറക്കാനാകില്ല ' എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നികുതി പിരിവിനെപ്പറ്റി പറയുന്നതിനിടെ ഒരു പ്രാചീന തമിഴ്കവിതയുടെ വരികള്‍ ധനമന്ത്രി ഓര്‍ത്തെടുത്തു. പാണ്ഡ്യരാജാവിന് നല്‍കുന്ന ഉപദേശരൂപത്തിലാണ് കവിത. ഒരു നെല്‍പ്പാടത്ത് നിന്നും കുറച്ച് നെല്ലുകള്‍ പുഴുങ്ങിയാലുണ്ടാക്കുന്ന ചോറുമതി ആനയ്ക്ക് വിശപ്പ് മാറ്റാന്‍. എന്നാല്‍ ആന നെല്‍പ്പാടത്തേക്ക് ഇറങ്ങിച്ചെന്നാല്‍ അവസ്ഥ ഭീകരമാകും. അതായത് സര്‍ക്കാരിന് കിട്ടാനുളള നികുതി മാത്രം മതിയെന്നും ആരുടെയും ബിസിനസ് തകര്‍ക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് ഇതിന്റെ സാരം.