2016ൽ നോട്ട് നിരോധനത്തെ തുടർന്ന് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ, പ്രത്യേകിച്ചും ജൻ ധൻ അക്കൗണ്ടുകളിൽ ഉടമയുടെ അനുമതിയില്ലാതെ പണം നിക്ഷേപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇങ്ങനെ പണം നിക്ഷേപിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇത്തരം നടപടികൾക്കെതിരെ മികച്ച പ്രഖ്യാപനവുമായാണ് നിർമ്മല സീതാരാമൻ തന്റെ ആദ്യ ബജറ്റുമായി എത്തിയിരിക്കുന്നത്.
മറ്റുള്ളവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിൽ നിയന്ത്രണമില്ലാത്ത നിലവിലെ സാഹചര്യത്തിന് പരിഹാരമായി അക്കൗണ്ടിൽ ഉടമയുടെ അനുമതിയില്ലാതെ പണം നിക്ഷേപിക്കാനാകില്ലെന്നാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലും ഈ പരിഷ്ക്കാരം ഉടൻ നടപ്പിലാക്കും.
നിലവിലെ സാഹചര്യത്തിൽ, ഒരു വ്യക്തിക്ക് മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ഉടമയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ഗുണഭോക്താവിന്റെ അക്കൗണ്ട് നമ്പർ മാത്രം അറിഞ്ഞാൽ മതി. എന്നാൽ ഇനി മുതൽ അക്കൗണ്ട് ഹോൾഡർ പണം നിക്ഷേപിക്കുന്നതിന് മുമ്പ് അനുമതി നൽകണം.
സാധാരണ ജനങ്ങൾക്കുള്ള ഭവന വായ്‍പകൾക്ക് ആദായനികുതിയിൽ കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പകൾക്ക് മേലുള്ള ആദായനികുതിയിൽ ഒന്നരലക്ഷം കൂടി ഇളവ് നൽകി. ഇതോടെ 45 ലക്ഷം രൂപവരെയുള്ള ഭവനവായ്പകൾക്ക് മൂന്നര ലക്ഷം വരെ ആദായ നികുതിയിളവ് ലഭിക്കും.
malayalam.goodreturns.in