ദില്ലി: ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വാക്യം ഉദ്ധരിച്ചായിരുന്നു ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ബജറ്റ് പ്രഭാഷണത്തില്‍ സര്‍ക്കാരിന്റെ ഗ്രാമ വികസന പദ്ധതികള്‍ വിശദീകരിച്ചത്. ഗ്രാമങ്ങളുടെ പുരോഗതിയിലൂടെയും വളര്‍ച്ചയിലൂടെയും മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാവൂ എന്നും അവര്‍ പറഞ്ഞു. ഈ ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.
അറിഞ്ഞോ പുതിയ പാൻ കാർഡ്, ആധാർ കാർഡ് നിയമങ്ങൾ; ബജറ്റിലെ 5 പ്രഖ്യാപനങ്ങൾ ഇങ്ങനെ
അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറ്റവും വലുത് ഗ്രാമങ്ങളിലെ 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയാണ്. പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ് വൈ) പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. ഗ്രാമീണ റോഡുകള്‍ മികവുറ്റതാക്കുന്നതിനായി 80,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ ലക്ഷ്യം കൈവരിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഗ്രാമീണ കര്‍ഷകര്‍ക്ക് മികച്ച ഗതാഗത സൗകര്യം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണ് ഗ്രാമീണ റോഡുകള്‍ക്ക് ബജറ്റില്‍ മികച്ച പരിഗണന നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ആസ്പയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലയില്‍ 80 ലൈവ്‌ലിഹുഡ് ബിസിനസ് ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുന്നതാണ് ഇവയിലൊന്ന്. അതോടൊപ്പം 20 ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകളും സ്ഥാപിക്കും. കാര്‍ഷിക വ്യാപാര രംഗത്ത് 75,000 സംരംഭകരെ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ ഇന്‍ക്യുബേഷന്‍ സെന്ററുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ, അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10,000 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് രൂപം നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക ചെലവുകള്‍ പരമാവധി കുറച്ച് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതികളെന്നും ധനമന്ത്രി അറിയിച്ചു.