ദില്ലി: ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണത്തിനുള്ള കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ച നടപടി സ്വര്‍ണ പ്രേമികള്‍ക്ക് തിരിച്ചടിയാവും. നേരത്തേ 10 ശതമാനമുണ്ടായിരുന്ന കസ്റ്റംസ് തീരുവ 12.5 ശതമാനമായാണ് ബജറ്റില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ക്കും തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി രാജ്യത്ത് പ്രചാരം നേടിവരുന്ന പ്ലാറ്റിനം മാത്രമാണ് നികുതി വര്‍ധനവില്‍ നിന്ന് ഒഴിവായത്.
ഗ്രാമവികസനം മുഖ്യ അജണ്ട; 1.25 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ക്കായി 80,000 കോടി രൂപ
പുതിയ തീരുമാനത്തെ തുടര്‍ന്ന് 10 ഗ്രാം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആയിരത്തോളം രൂപ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയത് കള്ളക്കളടത്ത് വ്യാപകമാവാന്‍ കാരണമാവുമോ എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കപ്പെടുന്നുണ്ട്. കാരണം 2011ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെറും നാല് ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 12.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. നികുതി വെട്ടിച്ചുള്ള സ്വര്‍ണക്കടത്തിന് ഇത് പ്രേരകമാവുമോ എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആശങ്ക.
2013ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ നാല് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തിയതു മുതല്‍ കള്ളക്കടത്ത് നാലു മടങ്ങായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് കള്ളക്കടത്തായി എത്തിയത് 100 ടണ്‍ സ്വര്‍ണമാണ്. ദിവസവും 750 കിലോഗ്രാം സ്വര്‍ണം ഇന്ത്യയിലേക്ക് നികുതിവെട്ടിച്ച് കടത്തുന്നുണ്ടെന്നാണ് അമേരിക്കന്‍ ബുള്ള്യന്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്.
കള്ളക്കടത്ത് വ്യാപിക്കുന്നതോടെ തീരുവ വര്‍ധനവിലൂടെ ബജറ്റില്‍ പ്രതീക്ഷിച്ച വരുമാനം സര്‍ക്കാരിന് ലഭിക്കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ടെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. കാരണം തീരുവ കൂടിയതോടെ നിയമവിധേയമായി സ്വര്‍ണം കൊണ്ടുവരുന്നത് കുറയുകയാണ് ചെയ്യുകയെന്നാണ് ഇവരുടെ പക്ഷം. ഇത് നിലവില്‍ ലഭിക്കുന്ന വരുമാനത്തില്‍ തന്നെ കുറവുണ്ടാക്കിയേക്കുമെന്നും ആശങ്കപ്പെടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണക്കമ്പോളങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ സ്വര്‍ണത്തിനുള്ള തീരുവ കുറയ്ക്കുകയും അതുവഴി കൂടുതല്‍ ബിസിനസ് നടക്കാനുള്ള വഴിതുറക്കുകയുമായിരുന്നു വേണ്ടതെന്നും ഇവര്‍ പറയുന്നു.