ഉയർന്ന തോതിൽ കാശ് ചെലവാക്കുന്നവർക്ക് മുട്ടൻ പണി വരുന്നു. കാശ് കൂടുതൽ ചെലവാക്കുന്നവരിൽ നിന്ന് ആദായ നികുതി പരിധി പോലും കണക്കാക്കാതെ നികുതി ഈടാക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. അതായത് വരുമാനം അഞ്ച് ലക്ഷത്തിൽ താഴെ ആണെങ്കിലും ഇത്തരക്കാർക്ക് ആദായി നികുതി അടയ്ക്കേണ്ടി വരും. അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളുടെ അമിത ചെലവുകളിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക.
അമിത ചെലവുകൾ
വിദേശ യാത്രയ്ക്ക് ഒരു വർഷം രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുന്നവർക്കും ഒരു വർഷത്തിൽ ഒരു കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കും ഒരു വർഷം ഒരു ലക്ഷത്തിൽ കൂടുതൽ വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരുന്നവർക്കുമൊക്കെയാണ് ആദായ നികുതി പരിധി കണക്കാക്കാതെ തന്നെ നികുതി ബാധകമാകുന്നത്. നിലവിൽ, കമ്പനിയോ സ്ഥാപനമോ ഒഴികെ ഒരു വ്യക്തിയ്ക്ക് വരുമാനത്തിന്റെ പരിധി മാത്രം പരിഗണിച്ച് നികുതി നൽകിയാൽ മതി. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തിയാൽ നികുതി നൽകേണ്ട ആവശ്യമില്ലായിരുന്നു.
നിയമം മാറ്റി
ആദായനികുതി നിയമത്തിലെ സെക്ഷൻ 139 ഭേദഗതി ചെയ്യാനാണ് ഇത്തവണ ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്ന വ്യക്തികളും വരുമാനം കണക്കാക്കാതെ തന്നെ നികുതി നൽകാൻ ബാധ്യസ്ഥരാണ്. കൂടാതെ, ആദായനികുതി നിയമത്തിലെ സെക്ഷൻ 54 പ്രകാരം ദീർഘകാല മൂലധന നേട്ടങ്ങളിൽ നിന്ന് നികുതി ഇളവിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന ഏതൊരാളും നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
അറിയേണ്ട മറ്റ് കാര്യങ്ങൾ
വീട് അല്ലെങ്കിൽ ബോണ്ട് പോലുള്ള മറ്റ് ആസ്തികളിൽ നിക്ഷേപം നടത്തുമ്പോൾ റോൾഓവർ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന ഒരാൾക്ക്, റോൾഓവർ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിനുമുമ്പ്, അയാളുടെ മൊത്തം വരുമാനം നികുതി ഈടാക്കാത്ത പരമാവധി തുകയേക്കാൾ കൂടുതലാണെങ്കിൽ റിട്ടേൺ നൽകേണ്ടി വരും. ഈ ഭേദഗതികൾ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. തുടർന്നുള്ള വർഷങ്ങളിലും നിയമം ബാധകമായിരിക്കും.
പണമിടപാട് സംബന്ധിച്ച മറ്റ് നിയമങ്ങൾ
പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും കുറഞ്ഞ പണ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നതിനുമായി, ഒരു കോടിയിലധികം രൂപയുടെ ഇടപാട് നടത്തുന്നവർക്ക് മേൽ 2 ശതമാനം നിരക്കിൽ ടിഡിഎസ് ചുമത്തുന്നത് സംബന്ധിച്ചും ബജറ്റിൽ നിർദ്ദേശിച്ചു. ആദായനികുതി നിയമത്തിൽ 194 എൻ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്താനാണ് ബജറ്റ് നിർദ്ദേശം. ബാങ്കിംഗ് കമ്പനി അല്ലെങ്കിൽ സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ വഴി വർഷം ഒരു കോടി രൂപയുടെ ഇടപാട് നടത്തുന്നവർക്കാണ് നിയമം ബാധകമാകുക.
ആദായനികുതി സ്‌ലാബിൽ മാറ്റമില്ല
ഇത്തവണത്തെ ബജറ്റിൽ ആദായനികുതി സ്‌ലാബിൽ മാറ്റം വരുത്തിയിട്ടില്ല. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. നികുതി സംബന്ധിച്ച എല്ലാ ഇടപാടുകളും ഇലക്‌ട്രോണിക് രീതിയിലാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. കൂടാതെ പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ഇനി മുതൽ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകും.
malayalam.goodreturns.in