വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ് ജെറ്റ് ജീവനക്കാരനായ രോഹിത് വീരേന്ദ്ര പാണ്ഡെ(26) മരിച്ചു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സ്‌പൈസ്‌ജെറ്റില്‍ പരിശോധന നടത്തുന്നതിനിടെ ലാന്‍ഡിംഗ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് മരിച്ചത്.
ബോംബാർഡിയർ ക്യു 400 വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ജീവനക്കാരൻ. തിവ് അറ്റകുറ്റപ്പണിക്കിടെയാണ് ഇങ്ങനയൊരു അപകടമെന്നാണ് അധികൃതര്‍ പറയുന്നു. ഈ സമയം ലാൻഡിംഗ് ഗിയറിന്റെ വാതിൽ അബദ്ധത്തിൽ അടയുകയും ജീവനക്കാരൻ അകത്ത് കുടുങ്ങുകയുമായിരുന്നു. വിമാനത്തിന്റെ ടയറുകൾ അടങ്ങുന്ന ഭാഗത്തെയാണ് ലാൻഡിംഗ് ഗിയർ എന്നു പറയുന്നത്. വിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ലാൻഡിങ് ഗിയർ. ഓരോ പറക്കലിന് ശേഷവും ഇതിന്റെ പ്രവർത്തനം പരിശോധിക്കും.
'അസാധാരണമായ അപകടം' എന്നാണ് ഇതേകുറിച്ച് വിമാനത്താവളം അധികൃതര്‍ പ്രതികരിച്ചത്. പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞുപോയതാണ് അപകടകാരണം. അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊൽക്കത്ത വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ മറ്റൊരു സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നാല് ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
malayalam.goodreturns.in