നിക്ഷേപ തട്ടിപ്പുകളിൽ നിന്ന് രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായി അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച ഓർഡിനൻസ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ഓഗസ്റ്റിൽ അതിന്റെ കാലാവധി തീരും. അതിനാലാണ് പുതിയ ബിൽ സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. 2019 ഫെബ്രുവരി 21 ന് പ്രഖ്യാപിച്ച ഓർഡിനൻസിനെയാണ് ബിൽ മാറ്റിസ്ഥാപിക്കുക.
നിക്ഷേപ തട്ടിപ്പുകൾ
രാജ്യത്തെ അനധികൃതമായി നിക്ഷേപം നടത്തുന്ന ചിട്ടി ഫണ്ടുകളും കുറികളും മറ്റും സാധാരണക്കാർ കഷ്ട്ടപ്പെട്ട സമ്പാദിക്കുന്ന പണവുമായി കടന്നു കളയുന്നത് സർവ്വ സാധാരണമായ കാര്യമാണ്. കർശനമായ നിയമ നടപടികളുടെ അഭാവമാണ് ഇത്തരം തട്ടിപ്പുകൾ നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇതിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് ‘ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ്-2019.
കേസുകൾ നിരവധി
കഴിഞ്ഞ നാല് വർഷത്തിനിടെ സിബിഐ ചിട്ടിയുമായി ബന്ധപ്പെട്ട കോടി കണക്കിന് രൂപയുടെ 166 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പശ്ചിമ ബംഗാളിലും ഒഡീഷയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.
ജൂവലറികളിലെ നിക്ഷേപം നിയമ വിരുദ്ധം
ജൂവലറികൾ നടത്തുന്ന ഡിപ്പോസിറ്റ് സ്കീമുകളും പുതിയ ബിൽ അനുസരിച്ച് നിയമവിരുദ്ധമാകും. കേരളത്തിലെ മിക്ക ജൂവലറികളും ഇത്തരത്തിലുള്ള സ്വർണ നിക്ഷേപ പദ്ധതികൾ വഴി ജനങ്ങളിൽ നിന്ന് കാശ് സ്വീകരിക്കാറുണ്ട്. സ്വർണം കുറഞ്ഞ വിലയ്ക്ക് ബുക്ക് ചെയ്യാം എന്ന ആകർഷണീയതയാണ് ഇത്തരം നിക്ഷേപങ്ങളിൽ കാശ് നിക്ഷേപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇനി മുതൽ അൺറെഗുലേറ്റഡ് നിക്ഷേപങ്ങൾ നടത്തുന്ന കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമാണ്. അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്.
നിയമക്കുരുക്ക് ഇങ്ങനെ
പുതിയ ബില്ലിന് പിന്നിൽ ചില നിയമക്കുരുക്കുകളും ഒളിഞ്ഞിരിപ്പുണ്ട്. അതായത് ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്ന ചില വ്യവസ്ഥകളും ബില്ലിലുണ്ടെന്നാണ് വിവരം. ഇതുവഴി ഒരു വ്യക്തി സുഹൃത്തിന്റെ കയ്യിൽ നിന്നും വായ്പ വാങ്ങുന്നതും, ഒരു ബിസിനസുകാരൻ പരിചയക്കാരിൽ നിന്ന് പണം സ്വരൂപിക്കുന്നതും നിരോധിച്ച ഇടപാടുകളിൽ ഉൾപ്പെട്ടേക്കാം. എന്നാൽ ബന്ധുക്കൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രോപ്പർട്ടി വാങ്ങുന്നവർ, ഉപഭോക്താക്കൾ എന്നിവരിൽ നിന്ന് പണം സ്വീകരിക്കാവുന്നതാണ്.
കർശന ശിക്ഷയും പിഴയും
നിയമം ലംഘിക്കുന്നവർക്ക് ബില്ലില്‍ കർശനമായ ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അധികൃതർക്ക് വസ്തുക്കള്‍/ആസ്തികള്‍ എന്നിവ കണ്ടുകെട്ടുന്നതിനും നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിനായി വസ്തുക്കൾ ക്രയ വിക്രയം ചെയ്യാനുമുള്ള അധികാരവും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
malayalam.goodreturns.in