ദില്ലി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നതിനായി രൂപീകരിച്ച മന്ത്രിതല സമിതിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം പുനഃസംഘടിപ്പിച്ച സമിതിയില്‍ നിന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുറത്തായി.
ബിഎസ്എൻഎല്ലിനെ രക്ഷിക്കൽ; കേന്ദ്ര സർക്കാർ ചെകുത്താനും കടലിനും നടുവിൽ
പുതിയ സമിതിയില്‍ നാലു പേര്‍
എയര്‍ ഇന്ത്യ വില്‍പ്പനയുടെ ചിട്ടവട്ടങ്ങള്‍ രൂപീകരിക്കുന്നതിനായി ഉണ്ടാക്കിയ സമിതിയില്‍ അമിത് ഷായെ കൂടാതെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിങ്ങനെ നാലു പേരാണുള്ളത്.
അഞ്ചില്‍ നിന്ന് നാലായി ചുരുങ്ങി
എയര്‍ ഇന്ത്യ സ്‌പെസിഫിക് അള്‍ട്ടര്‍നേറ്റീവ് മെക്കാനിസം എന്നു പേരിട്ടിരിക്കുന്ന സമിതി 2017 ജൂണില്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അഞ്ച് മന്ത്രിമാരാണ് അതിലുണ്ടായിരുന്നത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, ഊര്‍ജ്ജ-കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി എന്നിവരായിരുന്നു അഞ്ചു പേര്‍. ഗഡ്കരിയെ ഒഴിവാക്കി രൂപീകരിച്ച പുതിയ പാനലില്‍ നാലു മന്ത്രിമാര്‍ മാത്രമാണുള്ളത്.
എയര്‍ ഇന്ത്യ വില്‍ക്കാന്‍ 2018ല്‍ പദ്ധതിയിട്ടു
2018ലാണ് എയര്‍ ഇന്ത്യ വില്‍പ്പനയുടെ ഭാഗമായി നിക്ഷേപകരില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു അന്ന് തീരുമാനം. അതോടൊപ്പം മാനേജ്‌മെന്റിന്റെ പൂര്‍ണ നിയന്ത്രണവും നിക്ഷേപകര്‍ക്ക് നല്‍കും. എന്നാല്‍ ബാക്കി ഓഹരികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തുടരാനായിരുന്നു പദ്ധതി.
പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു
എന്നാല്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലം അന്ന് വില്‍പ്പന നടക്കാതെ പോവുകയായിരുന്നു. 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വയ്ക്കുന്നതും എയര്‍ ഇന്ത്യയുടെ ഭീമമായ കടവും അസംസ്‌കൃത എണ്ണയുടെ വിലയിലുള്ള അനിശ്ചിതത്വവും മറ്റുമായിരുന്നു നിക്ഷേപകരെ പിറകോട്ടടിപ്പിച്ച ഘടകങ്ങള്‍. ഈ പ്രതിസന്ധി മറുകടക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോദി സര്‍ക്കാര്‍ എയര്‍ ഇന്ത്യാ വില്‍പ്പനയ്ക്കായി പുതിയ പ്രൊപ്പോസല്‍ മുന്നോട്ടുവച്ചത്.
മുഴുവന്‍ ഓഹരികളും വില്‍ക്കും
മുന്‍ തീരുമാനത്തില്‍ നിന്ന് മാറി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍പ്പന നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. 2019 ഡിസംബറോടെ എയര്‍ ഇന്ത്യ വില്‍പ്പന പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
തീരുമാനം പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ്
എന്നാല്‍ നിക്ഷേപകരില്‍ നിന്ന് എപ്പോള്‍ താല്‍പര്യ പത്രം ക്ഷണിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലൈ 26ന് അവസാനിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മന്ത്രിതല സമിതി യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിറ്റഴിക്കല്‍ ലക്ഷ്യം 1.05 ട്രില്യണ്‍
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 1.05 ട്രില്യണ്‍ രൂപ സ്വരൂപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഇക്കാര്യം കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ വര്‍ഷത്തെ ലക്ഷ്യം 85000 കോടി രൂപയായിരുന്നു.