ജിയോയുടെ കടന്നു വരവോടെ കനത്ത നഷ്ടം നേരിട്ട വൊഡാഫോണും ഐഡിയയും ലയിച്ചിട്ടും നഷ്ട്ടക്കണക്കുകൾക്ക് യാതൊരു കുറവുമില്ല. ഏപ്രിൽ-ജൂൺ പാദത്തിൽ വോഡഫോൺ ഐഡിയയുടെ മൊത്തം നഷ്ടം 4,908 കോടി രൂപയായി ഉയർന്നു. മുൻ പാദത്തിൽ ഇത് 4,882 കോടി രൂപയായിരുന്നു. ഇരു കമ്പനികളും ലയിച്ചതോടെ പ്രവർത്തന ചെലവുകൾ കുറഞ്ഞതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നഷ്ടം അൽപ്പം കുറഞ്ഞിരുന്നു.
എന്നാൽ പിന്നീട് ഇത് നിലനിർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞില്ല. ഉയർന്ന പ്ലാനുകൾ എടുത്തിരുന്ന ഉപഭോക്താക്കൾ പോസ്റ്റ്-പെയ്ഡ് വിഭാഗത്തിലെ താഴ്ന്ന പ്ലാനുകൾ തിരഞ്ഞെടുത്തതും പ്രതിമാസം കുറഞ്ഞത് 35 രൂപ പ്ലാൻ പ്രകാരം റീചാർജ് ചെയ്തിരുന്ന ഉപഭോക്താക്കളുടെ എണ്ണം ഏപ്രിൽ - ജൂൺ പാദത്തിൽ കുറഞ്ഞതുമാണ് നിലവിലെ നഷ്ട്ടത്തിന് കാരണം.
ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നഷ്ടം 5,004.6 കോടി രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഇത് 4,974 കോടി രൂപയായിരുന്നു. തുടർച്ചയായി 11 പാദങ്ങളിൽ നഷ്ട്ടം തുടർന്നതിന് ശേഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ മാത്രമാണ് നേരിയ പുരോഗതിയുണ്ടായത്. സർവീസ് വാലിഡിറ്റി വൗച്ചറുകൾ' അവതരിപ്പിച്ചതിലൂടെയാണ് മാർച്ച് അവസാനിച്ച പാദത്തിൽ വരുമാനം നേടാനായതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
വൊഡാഫോൺ ഐഡിയയ്ക്ക് മാത്രമല്ല, ഭാരതി എയർടെലിനും ഏപ്രിൽ - ജൂൺ പാദത്തിൽ മിനിമം റീചാർജ് സ്കീമിൽ നിന്ന് നേട്ടം കൈവരിക്കാനായില്ല. എന്നാൽ 2019 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മിനിമം റീച്ചാർജ് പ്ലാനിലൂടെ ഇരു കമ്പനികളും നേട്ടമുണ്ടായിരുന്നു. അടുത്ത ആഴ്ച ഭാരതി എയർടെൽ ഏപ്രിൽ - ജൂൺ പാദ ഫലങ്ങൾ പ്രഖ്യാപിക്കും. ഏപ്രിൽ-ജൂൺ പാദത്തിൽ വോഡഫോൺ ഐഡിയയുടെ വരുമാനം 11,270 കോടി രൂപയാണ്, ജിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്.
malayalam.goodreturns.in