മുൻ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെയുള്ളവർ വെള്ളിയാഴ്ച ഡൽഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദർശിച്ചു. രാഷ്ട്രപതി ഉച്ചയോടെയാണ് ആശുപത്രി സന്ദർശിച്ചത്. അമിത് ഷായും ആദിത്യനാഥും രാത്രി 11.15 ഓടെ എയിംസിലെത്തി.
ജയ്റ്റ്ലി ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. 66 കാരനായ ജെയ്റ്റ്‌ലി ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാരുടെ ഒരു മൾട്ടിഡിസിപ്ലിനറി ടീം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലടക്കം ജയ്റ്റ്ലി മത്സരിക്കാതിരുന്നത്.
ഓഗസ്റ്റ് 10 ന് ശേഷം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിൽ പ്രധാന പങ്കുവഹിച്ചയാളാണ് അഡ്വക്കേറ്റ് കൂടിയായ ജെയ്റ്റ്‌ലി. ധനകാര്യ, പ്രതിരോധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെയ്റ്റ്‌ലി മത്സരിച്ചില്ല. കഴിഞ്ഞ വർഷം മെയ് 14 ന് എയിംസിൽ തന്നെ ജയ്റ്റ്ലിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയം റെയിൽവേ മന്ത്രി പീയൂഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതലകൾ ഏറ്റെടുത്തത്.
malayalam.goodreturns.in


Click it and Unblock the Notifications