ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനമായതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ച സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷയേക്കാൾ വളരെ കുറവാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി വളർച്ച 5.7 ശതമാനമാകുമെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്.
ഇന്ത്യയുടെ ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദ ജിഡിപി വളർച്ചാ നിരക്ക് പ്രഖ്യാപിക്കുന്നതിന് വെറും മണിക്കൂറുകൾക്ക് മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ നാല് മെഗാ ബാങ്ക് ലയന പദ്ധതികൾ പ്രഖ്യാപിച്ചു. ശക്തമായ സാമ്പത്തിക വ്യവസ്ഥയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ബാങ്കിംഗ് പരിഷ്കാരങ്ങൾ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പാതയാമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.ഓട്ടോ, മാനുഫാക്ചറിംഗ്, റിയൽ എസ്റ്റേറ്റ് മേഖലകളിലെ നഷ്ട്ടമാണഅ ജിഡിപി നിരക്ക് ഇത്രയും കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധവും ബ്രെക്സിറ്റ് ആശങ്കകളും കാരണം ലോക സമ്പദ്‌വ്യവസ്ഥ തന്നെ അനിശ്ചിതത്വത്തിലാണ്. ആഭ്യന്തര വിപണിയിൽ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവുണ്ടായതും വാങ്ങൽ ശേഷി കുറഞ്ഞതും ജിഡിപി നിരക്കിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായ്പാ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾ വിസമ്മതിക്കുകയും വ്യവസായങ്ങൾക്ക് വായ്പ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
malayalam.goodreturns.in