ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഗുരുഗ്രാം, മനേസർ പ്ലാന്റുകളിൽ രണ്ട് ദിവസത്തെ ഉത്പാദനം നിർത്തിവച്ചതായി പ്രഖ്യാപിച്ചു. വാഹനമേഖലയിലെ മാന്ദ്യത്തെ തുടർന്നാണ് പ്ലാന്റുകൾ അടച്ചു പൂട്ടുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ പ്രസ്താവനയിലാണ് ഓട്ടോ ഭീമനായ മാരുതി 2019 സെപ്റ്റംബർ 7, 9 തീയതികളിൽ ഉൽപാദനം നിർത്തി വച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാഹന വ്യവസായം അതിന്റെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നാണ് മേഖവലയിലെ വിദഗ്ധരുടെ അഭിപ്രായം.
ജൂലൈയിൽ പാസഞ്ചർ വാഹന വിൽപ്പന 31 ശതമാനം ഇടിഞ്ഞ് 200,790 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 290,931 യൂണിറ്റായിരുന്നു. പ്രതിമാസ പാസഞ്ചർ വാഹന വിൽപ്പനയിൽ തുടർച്ചയായ ഒമ്പതാമത്തെ ഇടിവായിരുന്നു ഇത്. ഓഗസ്റ്റിലും ഇതേ പ്രവണത തുടർന്നതായാണ് വിവരം.
2019 ഓഗസ്റ്റ് മാസത്തിൽ വിവിധ കമ്പനികളിൽ നിന്ന് പുറത്തുവന്ന വിൽപ്പന റിപ്പോർട്ട് വളരെ മോശം കണക്കുകളാണ് സൂചിപ്പിക്കുന്നതെന്നും, 30 ശതമാനംവരെ ഇടിവുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.
മാരുതി സുസുക്കിയെയും മാന്ദ്യം കാര്യമായി തന്നെ ബാധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്ന് ഓഗസ്റ്റിൽ 32.7 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിറ്റ 1,58,189 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 1,06,413 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. മാന്ദ്യത്തെ തുടർന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ (എംഎസ്‌ഐഎൽ) മൂവായിരത്തിലധികം താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു. വിൽപ്പന, സേവനം, ഇൻഷുറൻസ്, ലൈസൻസിംഗ്, ധനസഹായം, ആക്സസറികൾ, ഡ്രൈവർമാർ, പെട്രോൾ പമ്പുകൾ, ഗതാഗതം എന്നീ മേഖലകളെയാണ് ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
malayalam.goodreturns.in