ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ പ്രഖ്യാപിച്ച ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയുടെ ഭാഗമായി അസിം പ്രേംജിയും വിപ്രോ ലിമിറ്റഡിന്റെ പ്രൊമോട്ടർ ഗ്രൂപ്പും ഒരു ബില്യൺ ഡോളർ (7,300 കോടി രൂപ) ഓഹരികൾ വിറ്റു. ഓഹരി വിറ്റ് ലഭിച്ച ഫണ്ടുകളുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ശതകോടീശ്വരനാണ് അസിം പ്രേംജി.
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സ്വകാര്യ എൻഡോവ്‌മെന്റുകളിൽ ഒന്നാണ് അസിം പ്രേംജിയുടേത്. വിപ്രോയുടെ സ്ഥാപക ചെയർമാനും അദ്ദേഹത്തിൻറെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും 224.6 ദശലക്ഷം ഓഹരികൾ വിറ്റഴിച്ചഴിച്ചതായി ബുധനാഴ്ച്ച കമ്പനി അറിയിച്ചു. ഇത് ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിയ്ക്ക് കീഴിലുള്ള മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 3.96 ശതമാനം വരും.

മാർച്ചിൽ, 67 ശതമാനം വിപ്രോ ഷെയറുകളിൽ നിന്നുള്ള എല്ലാ വരുമാനവും അസിം പ്രേംജി ഫൗണ്ടേഷന് സമ്മാനിച്ചിരുന്നു. 1.45 ലക്ഷം കോടി രൂപ അഥവാ 21 ബില്യൺ ഡോളറാണ് അദ്ദേഹം അന്ന് ഫൗണ്ടേഷന് നൽകിയത്. നിരവധി സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ അസിം പ്രേംജി ഫൗണ്ടേഷൻ സർക്കാരുമായും അധ്യാപകരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രേംജി ട്രസ്റ്റിനായി സമർപ്പിച്ച പണമെല്ലാം ജീവകാരുണ്യപ്രവർത്തനത്തിനുള്ളതാണെന്ന് അസിം പ്രേംജി ഫൗണ്ടേഷന്റെ ചീഫ് എൻഡോവ്‌മെന്റ് ഓഫീസർ കെ ആർ ലക്ഷ്മിനാരായണ പറഞ്ഞു.
പ്രേംജി കുടുംബത്തിനും അവരുടെ കൈവശമുള്ള സ്ഥാപനങ്ങൾക്കും വിപ്രോയിൽ 73.83% ഓഹരിയുണ്ട്. ഓഹരി തിരിച്ചുവാങ്ങലിനുശേഷം, പ്രൊമോട്ടർ ഹോൾഡിംഗ് 74.05 ശതമാനമായി ഉയരും. കാരണം വിപ്രോ തിരികെ വാങ്ങിയ ഓഹരി റദ്ദാക്കും. പോഷകാഹാരം, ഗാർഹിക പീഡനം, സ്വതന്ത്ര മാധ്യമങ്ങൾ, കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലാണ് പ്രേംജിയുടെ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications