പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കണ്ടെത്തിയത് 41 ശതമാനം പാൽ സാമ്പിളുകളും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. പായ്ക്കറ്റ് പാലുകളിൽ ഏഴ് ശതമാനം പാൽ സാമ്പിളുകളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.
രാജ്യത്തെ പാലിന്റെ സുരക്ഷയും ഗുണനിലവാരവും നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി 2018 മെയ് മുതൽ 2019 വരെ നടത്തിയ സർവേയാണിത്. 6,432 പാൽ സാമ്പിളുകളിലാണ് പരിശോധനകൾ നടത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് പാലിൽ അഫ്‌ലാടോക്സിൻ എം 1 രാസവസ്തു ഉണ്ടെന്ന് കണ്ടെത്തുന്നത്.

ഒരു തരം ഫംഗസ് ആണ് അഫ്‌ലാടോക്സിൻ എം 1. തീറ്റയിലൂടെയും കാലിത്തീറ്റയിലൂടെയുമാണ് ഇവ പാലിൽ കലരുന്നത്. ഡൽഹി, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പായ്ക്കറ്റ് പാൽ ഉൽപന്നങ്ങളിലാണ് ഇവ പ്രധാനമായും കണ്ടെത്തിയതെന്ന് എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ പറഞ്ഞു.
പാലിൽ ആൻറിബയോട്ടിക്കുകളുടെ സാന്നിധ്യമാണ് മറ്റൊരു പ്രധാന പ്രശ്നം. 1.2 ശതമാനം പാൽ സാമ്പിളുകളിൽ നിന്ന് ആൻറിബയോട്ടിക്കുകളുടെ അംശം ലഭിച്ചതായി സർവേയിൽ പറയുന്നു. മൊത്തത്തിൽ, പാൽ സാമ്പിളുകളിൽ ഏഴ് ശതമാനവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണെന്നും കണ്ടെത്തി. 41 ശതമാനം സാമ്പിളുകളിലും ചിലതരം ഗുണനിലവാര പ്രശ്‌നങ്ങളുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കുറഞ്ഞ എസ്‌എൻഎഫ് (സോളിഡുകൾ) തുടങ്ങിയവ ഇതിൽപ്പെടുന്നു. 6,432 സാമ്പിളുകളിൽ 77 ഓളം സാമ്പിളുകളിൽ അനുവദനീയമായ പരിധിക്കപ്പുറം ആൻറിബയോട്ടിക്കുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാൽ സാമ്പിളുകളിലാണ് ഇവ കണ്ടെത്തിയത്. കേരളത്തിലെ ഒരു പാൽ സാമ്പിളിൽ കീടനാശിനികളുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്ന് പവൻ അഗർവാൾ പറഞ്ഞു.
malayalam.goodreturns.in


Click it and Unblock the Notifications