ഹ്രസ്വകാല വരുമാനവും ലാഭവും വർദ്ധിപ്പിക്കുന്നതിന് ഇൻഫോസിസ് അനധികൃത നടപടികൾ സ്വീകരിച്ചതായി ആരോപണം. ഇൻഫോസിസ് ലിമിറ്റഡിന്റെ മാനേജ്മെൻറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു കൂട്ടം ജീവനക്കാർ തന്നെയാണ്. ഇൻഫോസിസ് ബോർഡിനും യുഎസ് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് കമ്മീഷനും ഇവർ പരാതി നൽകിയിട്ടുണ്ട്.
കമ്പനിയുടെ നിലവിലെ രീതി അനുസരിച്ച് അജ്ഞാതരുടെ ഈ പരാതി ഓഡിറ്റ് കമ്മിറ്റിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും ഇത് കമ്പനിയുടെ നയത്തിന് അനുസൃതമായി കൈകാര്യം ചെയ്യപ്പെടുമെന്നുമാണ് ഇൻഫോസിസ് വ്യക്തമാക്കിയിരിക്കുന്നത്. ഇൻഫോസിസ് ബോർഡിനും എസ്ഇസിക്കും അയച്ച കത്തുകളിൽ, സിഇഒ സലീൽ പരേഖ് വലിയ ഡീലുകൾക്കുള്ള അവലോകനങ്ങളും അംഗീകാരങ്ങളും അനധികൃതമായി നേടുകയായിരുന്നുവെന്നാണ് ഒരു കൂട്ടം ജീവനക്കാർ ആരോപിച്ചിരിക്കുന്നത്.
ഇൻഫോസിസ് ജീവനക്കാർക്ക് വൻ നേട്ടം; സിഇഒയ്ക്ക് ലഭിക്കുന്നത് 10 കോടി
മാർജിൻ കാണിക്കുന്നതിന് തെറ്റായ അനുമാനങ്ങൾ നടത്താൻ സലീൻ പരേഖ് നിർദ്ദേശിച്ചിരുന്നുവെന്നും. കഴിഞ്ഞ ഏതാനും പാദങ്ങളിലെ നിരവധി ബില്യൺ ഡോളർ ഇടപാടുകൾക്ക് മാർജിൻ ഇല്ലെന്നും കത്തിൽ പറയുന്നു. കരാർ നിർദ്ദേശങ്ങൾ, മാർജിനുകൾ, വരുമാനം എന്നിവ പരിശോധിക്കാൻ പരാതിക്കാർ ഓഡിറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെരിസോൺ, ഇന്റൽ, ജപ്പാനിലെ ജെവി, എബിഎൻ ആംറോ ഏറ്റെടുക്കൽ തുടങ്ങിയവ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇടപാടുകളാണെന്നും കത്തിൽ പറയുന്നു. സിഇഒ സലീൽ പരേഖും സിഎഫ്‌ഒ നിലഞ്ചൻ റോയിയും തങ്ങളുടെ ട്രഷറി മാനേജ്‌മെന്റിൽ കൂടുതൽ ലാഭം കാണിക്കാൻ ധനകാര്യ സംഘത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റിസ്ക് എടുത്ത് പോളിസികളിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ട്രഷറിയിൽ കൂടുതൽ ലാഭം കാണിക്കാൻ സിഇഒയും സിഎഫ്ഒയും തങ്ങളോട് ആവശ്യപ്പെടുന്നുവെന്നും. ഇത് ഹ്രസ്വകാല ലാഭം മാത്രമാണ് നൽകുക എന്നും കത്തിൽ പറയുന്നു.
സിഇഒമാരുടെ ശമ്പളം കേട്ട് ഞെട്ടേണ്ട; ഇൻഫോസിസ് സിഇഒയുടെ ശമ്പളം 26.67 കോടി
malayalam.goodreturns.in