ഓപ്പറേറ്റർമാരിൽ നിന്നുള്ള സർക്കാരിന്റെ 92,000 കോടി രൂപ നികുതി ആവശ്യം സുപ്രീം കോടതി ശരിവച്ചതിനെത്തുടർന്ന് ടെലികോം ഓഹരികൾ ഇന്ന് 18 ശതമാനം വരെ ഇടിഞ്ഞു. ടെൽകോം കമ്പനികളിൽ നിന്ന് ലൈസൻസ് ഫീസായി 92,000 കോടി രൂപ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി ശരി വച്ചതിനെ തുടർന്നാണ് ഓഹരികൾക്ക് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്.
സേവനങ്ങളിൽ നിന്നുള്ള വരുമാനം കൂടാതെ ലാഭവിഹിതം, ഹാൻഡ്‌സെറ്റ് വിൽപ്പന, വാടക, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള ലാഭം എന്നിവ ക്രമീകരിച്ച മൊത്ത വരുമാനം (AGR) എജിആറിൽ ഉൾപ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) വാദിച്ചിരുന്നു. എന്നാൽ കോർ ടെലികോം സേവനങ്ങളിൽ നിന്ന് എജിആർ പരിമിതപ്പെടുത്തണമെന്നാണ് കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. 2015ലെ ടെലികോം ട്രിബ്യൂണൽ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേറ്റർമാർ നിലവിൽ എജിആർ കണക്കാക്കുന്നത്.

വോഡഫോൺ ഐഡിയയുടെ ഓഹരികൾ 18.40 ശതമാനം ഇടിഞ്ഞ് 4.61 രൂപയിലെത്തി. ഭാരതി എയർടെൽ 8.39 ശതമാനം ഇടിഞ്ഞ് 330.25 രൂപയിലെത്തി. ആർകോം ഓഹരി വില 2.86 ശതമാനം ഇടിഞ്ഞ് 0.68 രൂപയിലുമെത്തി.
ഭാരതി എയർടെൽ ലൈസൻസ് ഫീസായി 21,682.13 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും വോഡഫോൺ ഐഡിയയ്ക്ക് 19,823.71 കോടി രൂപയും റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 16,456.47 കോടി രൂപയും കുടിശ്ശികയുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകൾ. 2016 സെപ്റ്റംബറിൽ റിലയൻസ് ജിയോ രംഗത്തെത്തിയതു മുതൽ ടെലികോം വ്യവസായത്തിൽ രൂക്ഷമായ മത്സരമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജിയോയുടെ വരവോട് ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. എന്നാൽ സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കമ്പനികളെ കൂടുതൽ സമ്മർദ്ദത്തിലാക്കാനിടയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
malayalam.goodreturns.in


Click it and Unblock the Notifications