കൊവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ്-19 പ്രതിസന്ധിയെ തുടർന്ന് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവ്. 2020-21 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അതായത് ഏപ്രിൽ മാസത്തിൽ ജിഎസ്‌ടി വരുമാനത്തിൽ 70 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കംപ്‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) പുറത്തുവിട്ട പ്രതിമാസ ജിഎസ്‌ടി ശേഖരണ കണക്കുകൾ പ്രകാരം 16,707 കോടി രൂപ മാത്രമാണ് ജിഎസ്‌ടി വരുമാനമായി ഏപ്രിലിൽ സര്‍ക്കാരിന് ലഭിച്ചത്. മുൻ വര്‍ഷം 55,329 കോടി രൂപ ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്‌ടി വിഹിതത്തിൽ മാത്രമാണ് ഇത്രയും ഇടിവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും ഉൾപ്പെടെ 2019 ഏപ്രിലിൽ മൊത്തം ജിഎസ്‌ടി പിരിവ് 113,865 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 4.2 ശതമാനമായി കുറഞ്ഞിരുന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്. കൊറോണ പ്രതിസന്ധിയ്ക്കു മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ ഉണ്ടായിരുന്നതിനാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കുമെന്നാണ് കണക്കുകൂട്ടൽ. ഏപ്രിലിലെ ഇടിവ് മിക്കവാറും റിട്ടേൺ ഫയലിംഗ് തീയതികൾ നീട്ടുന്നതിനാലാകാമെന്നും പറയപ്പെടുന്നുണ്ട്. കൊറോണ വൈറസ് പശ്ചത്തലത്തിൽ നികുതിദായകരുടെ ബാധ്യത കുറയ്ക്കുന്നതിന് മാർച്ച് 24-ന് സർക്കാർ നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു.
കൊറോണ വൈറസ് പ്രതിസന്ധിയിൽ കിട്ടാകടം വർദ്ധിച്ചതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം അവതാളത്തിൽ ആണെന്നും പ്രതിസന്ധി പരിഹരിയ്ക്കാൻ 1.5 ലക്ഷം കോടി രൂപയെങ്കിലും സർക്കാർ നൽകേണ്ടി വരുമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ഉത്തേജന പ്രവർത്തനങ്ങൾക്കായി ചെലവഴിയ്ക്കാൻ സർക്കാരിൻന്റെ കൈയിൽ പണമില്ല. പൊതു മേഖലാ ബാങ്കുകൾക്ക് മാത്രമാണ് ഇത്രയും തുക വേണ്ടി വരുന്നത്. ബാങ്കുകളുടെ പുനസംഘടനയ്ക്കായി 250 ലക്ഷം കോടി രൂപ മാറ്റി വയ്ക്കുമെന്ന് സര്‍ക്കാര്‍ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിലും കൂടുതൽ തുക ഇതിനായി ചെലവഴിക്കേണ്ടതായി വന്നു. വൈറസിനെ നേരിടാൻ രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത് ബിസിനസുകൾക്ക് കനത്ത തിരിച്ചടിയായതിനാൽ വായ്‌പാ വീഴ്‌ചകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതും ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വർദ്ധിക്കാൻ കാരണമായി.