കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ടെക് ഭീമൻ ആക്സെഞ്ചർ ആഗോളതലത്തിൽ 5 ശതമാനമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂവിനോട് പറഞ്ഞു. ചൊവ്വാഴ്ച എ.എഫ്.ആർ റിപ്പോർട്ടിൽ, ആഭ്യന്തര ആഗോള സ്റ്റാഫ് മീറ്റിംഗിൽ സി.ഇ.ഒ ജൂലി സ്വീറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. സബ് കോൺട്രാക്ടർമാരെ വെട്ടിക്കുറച്ചിട്ടും പുതിയ നിയമനം നിർത്തിവച്ചിട്ടും, മഹാമാരി പ്രതിസന്ധിയെ തുടർന്ന് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയിലാണ്.
ഒരു സാധാരണ വർഷത്തിൽ, കമ്പനി ഏകദേശം 5 ശതമാനം ആളുകളെ മാറ്റി പുതിയ നിയമനം നടത്താറുണ്ട്. എന്നാൽ ഈ വർഷവും അഞ്ച് ശതമാനം ആളുകളെ പിരിച്ചുവിടുമെങ്കിലും നിയമനം നടക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ ആക്സെഞ്ചറിന് രണ്ട് ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ 5% ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തെത്തുടർന്ന് കുറഞ്ഞത് 10,000 പേർക്ക് ഇന്ത്യയിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഉല്പാദന പ്രവര്‍ത്തനങ്ങളില്‍ പരാജയം; ചീഫ് എഞ്ചിനീയര്‍ മൂര്‍ത്തി റെന്‍ഡുചിന്താലയെ പുറത്താക്കി ഇന്റല്‍
ഓരോ വർഷവും, ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ആളുകളെ പുറത്താക്കാറുണ്ട്. ഈ വർഷം, ബിസിനസ്സിന്റെ എല്ലാ ഭാഗങ്ങളിലും കരിയറിലെ എല്ലാ തലങ്ങളിലും, ഏകദേശം 5% ആളുകളെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും ഈ വ്യക്തികൾ ആക്സെഞ്ചറിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ആക്സെഞ്ചർ ഓഫീസ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ക്ലൈന്റുകൾക്ക് മികച്ച സേവനം നൽകുന്നതിന് ഇത് ആവശ്യമാണെന്നും കമ്പനി അറിയിച്ചു.
പിരിച്ചുവിടലുകൾക്കിടയിലും ബോണസും പ്രമോഷനുകളും ഉള്ള നിരവധി ആളുകളെ അടുത്തിടെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് ലക്ഷത്തിലധികം ജീവനക്കാർ ഉള്ളതിനാൽ ലോകമെമ്പാടും 25,000 പേരെ ജോലിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.