പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്‌ച്വേഷന്‍സ് ഫണ്ടിലേക്ക് (പിഎം-കെയേഴ്‌സ് ഫണ്ട്), അദാനി ഫൗണ്ടേഷന്‍ 100 കോടി രൂപ സംഭാവന ചെയ്തു. കൊവിഡ് 19 മഹാമാരിയെ നേരിടാനാണ് ഈ സഹായം. കൊവിഡ് 19 -ന് എതിരായ ഇന്ത്യയുടെ ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി രൂപ സംഭാവന ചെയ്യുന്നതായും, ഇത്തരം പരീക്ഷണ സാഹചര്യങ്ങളില്‍ സര്‍ക്കാരുകളെയും സഹ പൗരന്മാരെയും സഹായിക്കുന്നതിനും അധിക വിഭവങ്ങള്‍ സംഭാവന ചെയ്യുന്നതിനും അദാനി ഗ്രൂപ്പ് ഒരുക്കമാണെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, സമൂഹ മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു.
ഇതിന് പുറമെ, വിവിധ സംസ്ഥാന ഫണ്ടുകളിലേക്ക് അധിക സംഭവാനകളും അദാനി ഗ്രൂപ്പ് നല്‍കി. ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് അദാനി ഗ്രൂപ്പ് യഥാക്രമം അഞ്ച് കോടി രൂപ, ഒരു കോടി രൂപ എന്നിങ്ങനെ നല്‍കി. കൂടാതെ, പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനുമായി 1.2 ലക്ഷത്തിലധികം മാസ്‌കുകളും ഫൗണ്ടേഷന്‍ നിര്‍മ്മിക്കുകയുണ്ടായി. അഹമ്മദാബാദിലെ ഒരജു ആശുപത്രിയിലേക്ക് സംരക്ഷണ കിറ്റുകള്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തു. ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി GAIMS ആശുപത്രി, തങ്ങള്‍ കൊവിഡ് 19 രോഗബാധിതരെ ഏറ്റെടുക്കാന്‍ സജ്ജരാണെന്ന് അറിയിച്ചു.
കൊവിഡ് 19 ചികിത്സാ ഗവേഷണങ്ങള്‍ക്ക് 25 മില്യൺ ഡോളര്‍ സംഭാവനയുമായി ഫേസ്ബുക്ക് തലവനും ഭാര്യയും
ഇതുപോലുള്ള അനിശ്ചിത കാലങ്ങളില്‍ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് അദാനി ഫൗണ്ടേഷന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫൗണ്ടേഷനു കീഴില്‍ പരിശീലനം നേടിയ ഒരു സ്വാശ്രയ സംഘത്തിലെ സ്ത്രീകള്‍ മാസ്‌ക് നിര്‍മ്മാണത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ ഫൗണ്ടേഷന്‍ പോസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസ്‌കുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. 'അനിശ്ചിത കാലങ്ങളില്‍ ഐക്യത്തിനും ഉത്സാഹത്തിനും ആഹ്വാനം ചെയ്യുന്നു. ഒരു ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ ബദല്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഫൂലോ ജാനോ സാക്ഷിം ആജീവികാ സഖി മണ്ഡലിലെ സ്ത്രികളെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു', എന്നായിരുന്നു ഫൗണ്ടേഷന്റെ ട്വീറ്റ്.
ഈ മാസ്‌കുകള്‍ ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലാ ഭരണകൂടത്തിന് വിതരണം ചെയ്യുമെന്നും ട്വീറ്റില്‍ അദാനി ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 ലോക്ക് ഡൗണിനിടയില്‍ അവശ്യ സേവനങ്ങളുടെയും ഭക്ഷണം, മരുന്ന്, സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും തടസ്സമില്ലാത്ത വിതരണത്തിന് സഹായിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദാനി തുറമുഖങ്ങള്‍ എല്ലാ സുരക്ഷയും ആരോഗ്യ പ്രോട്ടോക്കോളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.