അടൽ പെൻഷൻ യോജനയിലേക്കുള്ള (എപിവൈ) പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന ഓട്ടോ ഡെബിറ്റ് സൗകര്യം ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ഒരു ഇമെയിൽ വഴിയാണ് വരിക്കാരെ ഈ വിവരം അറിയിച്ചത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടൽ പെൻഷൻ യോജനയുടെ ഓട്ടോ ഡെബിറ്റ് സൗകര്യം കേന്ദ്ര സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് പ്രകാരം 2020 ജൂൺ 30 വരെ നിക്ഷേപകരുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റായി പ്രീമിയം തുക സ്വീകരിച്ചിരുന്നില്ല.
മാത്രമല്ല സെപ്റ്റംബർ 30-ന് മുമ്പ് വരിക്കാരുടെ പെൻഷൻ പദ്ധതി അക്കൗണ്ട് റെഗുലറൈസ് ചെയ്‌താൽ പിഴ പലിശ ഈടാക്കില്ലെന്നും പിഎഫ്ആർഡിഎ അറിയിച്ചു. സാധാരണയായി കാലതാമസമുള്ള സംഭാവനകൾക്കാണ് വരിക്കാരിൽ നിന്ന് പിഴ ഈടാക്കുന്നത്. എപിവൈ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, പ്രതിമാസം 100 രൂപ വരെയുള്ള സംഭാവനയ്‌ക്ക് പ്രതിമാസം 1 രൂപ വീതവും 101 മുതൽ 500 രൂപ വരെയുള്ള സംഭാവനയ്‌ക്ക് 2 രൂപയും 501 രൂപയ്‌ക്കും 1,000 രൂപയ്‌ക്കും ഇടയിലുള്ള സംഭാവനയ്‌ക്ക് 5 രൂപയുമാണ് ഈടാക്കുക. 1,001 രൂപയിൽ കൂടുതലുള്ള സംഭാവനയ്‌ക്ക് പ്രതിമാസം 10 രൂപയാണ് പിഴ ഈടക്കുന്നത്.

ഭൂരിപക്ഷം എപിവൈ വരിക്കാരും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരാണ്, ലോക്ക്‌ഡൗൺ കാലയളവുകളിൽ ഏറ്റവും കൂടുതൽ കഷ്‌ടത അനുഭവിക്കുന്നതും ഇത്തരക്കാരായിരിക്കും. അത്തരം കാലയളവിൽ പതിവായി സ്കീമിലേക്ക് സംഭാവന ചെയ്യുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണക്കിലെടുത്താണ് എപിവൈലേയ്‌ക്കുള്ള ഓട്ടോ ഡെബിറ്റ് സൗകര്യം ഏപ്രിൽ മുതൽ ജൂൺ 30 വരെ നിർത്തിവെയ്‌ക്കാൻ പിഎഫ്ആര്‍ഡിഎ തീരുമാനിച്ചത്.
'ഓട്ടോ ഡെബിറ്റ്' സൗകര്യം
അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്നും ബാങ്ക് മുഖേനയുള്ള 'ഓട്ടോ ഡെബിറ്റ്' സൗകര്യം ഉപയോഗപ്പെടുത്തിയാണ് അടൽ പെൻഷൻ യോജനയിലേക്കുള്ള പ്രീമിയം അല്ലെങ്കിൽ നിക്ഷേപ തുക സ്വീകരിക്കുക. 60 വയസ്സെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്‌ക്കേണ്ട നിക്ഷേപ തുക തീരുമാനിക്കുന്നത്. ഏറ്റവും ചുരുങ്ങിയ പ്രതിമാസത്തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ്.


Click it and Unblock the Notifications