ഒരു ദിവസത്തെ ബാങ്ക് പണിമുടക്കും മറ്റ് ബാങ്ക് അവധിദിനങ്ങളും കാരണം അടുത്ത ആഴ്ച മൂന്ന് ദിവസം മാത്രമേ രാജ്യത്തെ ചിലയിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കൂ. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബിഇഎ) അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും (എഐബിഒഎ) മാർച്ച് 27 നാണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പണിമുടക്കിൽ പങ്കുചേരാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അവധി ദിനം
അടുത്ത ആഴ്ച, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. എന്നാൽ ഗുഡി പദ്വ ഉത്സവവും തെലുങ്ക് പുതുവത്സര ദിനവും കാരണം നിരവധി നഗരങ്ങളിൽ ബുധനാഴ്ച ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 25 ന് നടക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവൽ കാരണം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ തുടങ്ങി നിരവധി നഗരങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. എന്നാൽ കേരളത്തിൽ ഈ അവധി ബാധകമല്ല. വ്യാഴാഴ്ച വീണ്ടും രാജ്യത്ത് എല്ലായിടത്തും ബാങ്കുകളുടെ പ്രവൃത്തി ദിവസമായിരിക്കും.
പണിമുടക്ക്
വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക് മൂലം മിക്ക ബാങ്കിംഗ് സേവനങ്ങളെയും ബാധിച്ചേക്കാം. എല്ലാ ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകളും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല. അതിനാൽ ശനിയാഴ്ചയും (മാർച്ച് 28) അവധി ദിവസമായിരിക്കും. വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി (ഐബിഎ) അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് മാർച്ച് 11 മുതൽ 3 ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഈ വർഷത്തെ ബാങ്ക് പണിമുടക്കുകൾ
ഈ വർഷം ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ ആയിരക്കണക്കിന് ബാങ്ക് ജീവനക്കാർ രണ്ട് ദിവസത്തെ പണിമുടക്ക് നടത്തിയതിനെ തുടർന്ന് ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചിരുന്നു. 20% ശമ്പള വർദ്ധനവാണ് ബാങ്ക് ജീവനക്കാരുടെ ആവശ്യം. 10 പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയന പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ലയന പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നതും ബാങ്ക് യൂണിയനുകളുടെ പ്രധാന ആവശ്യമാണ്.
ആരോപണം ഇങ്ങനെ
സ്വകാര്യ കോർപ്പറേറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് ബാങ്കുകൾ വഴിമാറുകയാണെന്നും ഈ ലക്ഷ്യങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടർച്ചയായുള്ള സർക്കാരുകൾ പൊതുമേഖലാ വിരുദ്ധ ബാങ്കിംഗ് നയങ്ങൾ പിന്തുടരുന്നത് നിർഭാഗ്യകരമാണെന്നും എ.ബി.ബി.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.


Click it and Unblock the Notifications