ദില്ലി: ഇന്ത്യയില്‍ ഊര്‍ജ്ജ കമ്പനികള്‍ക്കും ടെലികോം കമ്പനികള്‍ക്കും വായ്പ അനുവദിക്കണോയെന്ന സംശയത്തിലാണ് ബാങ്കുകള്‍. കൊടുത്ത വായ്പകളുടെ അടവുതന്നെ നിലവില്‍ കൃത്യമായി വരുന്നില്ല. ഇതില്‍ ഊര്‍ജ്ജ കമ്പനികളുടെ കാര്യമാണ് കൂടുതല്‍ കഷ്ടം. വായ്പാ കുടിശ്ശിക നാള്‍ക്കുനാള്‍ പെരുകുന്നു. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്ന വിതരണ കമ്പനികള്‍ പണം കൃത്യമായി അടയ്ക്കാത്തതാണ് ഊര്‍ജ്ജ കമ്പനികളെ വലയ്ക്കുന്നത്.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തുവിട്ട ജൂലായ്് 31 -ലെ കണക്കു പ്രകാരം ഏകദേശം പതിനായിരം കോടി രൂപയുടെ അടവ് കുടിശ്ശിക ഈ കമ്പനികള്‍ക്ക് ലഭിക്കാനുണ്ട്. ചില വിതരണ കമ്പനികളുടെ കുടിശ്ശിക 12 മാസങ്ങള്‍ക്കും മുകളില്‍ നീളും. രാജ്യത്തെ പതിനഞ്ചോളം വിതരണ കമ്പനികള്‍ പതിവായി അടവു തെറ്റിക്കുന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജ കമ്പനികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നു.
ടെലികോം കമ്പനികളുടെ കാര്യത്തിലും ബാങ്കുകള്‍ക്ക് ഈ ആശങ്കയുണ്ട്. സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീസിനത്തില്‍ രാജ്യത്തെ വിവിധ ടെലികോം കമ്പനികളില്‍ നിന്നും 92,642 കോടി രൂപ ഈടാക്കാനുള്ള ടെലികോം വകുപ്പിന്റെ തീരുമാനത്തെ സുപ്രീം കോടതി ശരിവെച്ചത് അടുത്തിടെയാണ്. ഇതോടെ പലിശയും പിഴയുമെല്ലാം ചേര്‍ത്ത് 1.34 ലക്ഷം കോടി രൂപ ടെലികോം കമ്പനികളെല്ലാം കൂടി സര്‍ക്കാരിന് നല്‍കേണ്ടി വരും. ഈ തുകയില്‍ 40 ശതമാനവും എയര്‍സെലും റിലയന്‍സ് കമ്മ്യൂണിക്കേഷനും കൂടിയാണ് അടയ്‌ക്കേണ്ടത്. ഇരു കമ്പനികളും ഇന്ന് ടെലികോം മേഖലയിലില്ല.
ഭാരതി എയര്‍ടെലിന് 42,000 കോടി രൂപ ഒടുക്കേണ്ടതുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം വൊഡഫോണ്‍ - ഐഡിയ കമ്പനിയ്ക്കുമുണ്ട് 40,000 കോടി രൂപയുടെ കുടിശ്ശിക. ഇവര്‍ക്ക് പുറമെ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി സര്‍വീസസ്, ജിയോ തുടങ്ങിയ കമ്പനികളും നികുതി കുടിശ്ശികയുള്ളവരുടെ കൂട്ടത്തിലുണ്ട്.
ബില്ല് ഇല്ലെങ്കില്‍ കുടുങ്ങും, അനധികൃത സ്വര്‍ണം പിടിക്കാന്‍ കേന്ദ്രം
കരാറില്‍ പറഞ്ഞിട്ടുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു എന്നതില്‍ എന്നതില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നതിനെ ചൊല്ലിയാണ് ടെലികോം കമ്പനികളും ടെലികോം വകുപ്പും തമ്മില്‍ ഉടലെടുത്ത തര്‍ക്കം. ടെലികോം സേവനങ്ങള്‍ മാത്രമേ ഇതില്‍പ്പെടുകയുള്ളൂവെന്ന് കമ്പനികള്‍ വാദിച്ചു. എന്നാല്‍ സേവനങ്ങള്‍ മാത്രമല്ല ആസ്തികള്‍ വില്‍ക്കുന്നില്‍ നിന്നും ലഭിക്കുന്ന വരുമാനം, നിക്ഷേപങ്ങളുടെ പലിശ തുടങ്ങിയ ഘടകങ്ങളും അഡ്ജസ്റ്റഡ് ഗ്രോസ് റവന്യുവില്‍പ്പെടുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. എന്തായാലും ഈ സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്കും പുതിയ വായ്പകള്‍ അനുവദിക്കുന്നതിനെ കുറിച്ച് ബാങ്കുകള്‍ വീണ്ടുവിചാരം നടത്തുകയാണ്.