പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന സംബന്ധിച്ച ചര്‍ച്ച അടുത്തയാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം തന്നെ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താന്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ ക്ഷണിച്ചേക്കും. തുടര്‍ന്ന് 50 ദിവസം കൊണ്ട് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കി 2020 മാര്‍ച്ചിന് 31 ന് മുന്‍പ് ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സൗദി അരാംകോ, റോസ്നെഫ്റ്റ്, കുവൈറ്റ് പെട്രോളിയം, എക്സോൺ മൊബീൽ, ഷെൽ, ടോട്ടൽ എസ്‌എ, അബുദാബി നാഷണൽ ഓയിൽ കമ്പനി എന്നിവ ബിപിസിഎല്ലിൽ താൽപര്യം പ്രകടിപ്പിക്കുകയും സർക്കാരുമായി പ്രാരംഭ ചർച്ചകൾ നടത്തിട്ടുണ്ടെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം. നിലവില്‍ രണ്ട് രീതിയിലുളള ഓഹരി വില്‍പ്പനാ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ട്. കമ്പനിയില്‍ സര്‍ക്കാരിനുളള മുഴുവന്‍ ഓഹരിയും ഒറ്റത്തവണയായി വില്‍ക്കുകയെന്നതാണ് ആദ്യ നിര്‍ദ്ദേശം. തല്‍ക്കാലം പകുതി വില്‍ക്കുക, അതുവഴി വിപണി വില ഉയര്‍ത്തിയ ശേഷം ബാക്കി വില്‍ക്കുകയെന്ന നിര്‍ദ്ദേശവുമുണ്ട്.
വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭാരത് പെട്രോളിയത്തിന്റെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചാല്‍ ഏകദേശം 55,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്.സര്‍ക്കാരിന് ഭാരത് പെട്രോളിയത്തില്‍ 53.29 ശതമാനം ഓഹരിയാണുളളത്.കേന്ദ്ര സർക്കാരിന്റെ മുഴുവൻ ഓഹരിയുടെയും ഓഹരി വിറ്റഴിക്കൽ കേന്ദ്ര മന്ത്രിസഭ ഈ മാസം ഏറ്റെടുക്കുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് വിൽക്കാനൊരുങ്ങുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
malayalam.goodreturns.in