ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം മേഖലയിലെ ഒരു കമ്പനിയിൽ നിന്ന് ഇതര കമ്പനിയിലേയ്ക്കുള്ള കോളുകൾക്ക് ഈടാക്കുന്ന ഇന്റർകണക്‌ട് യൂസേജ് ചാർജ് (ഐ.യു.സി) സൗജന്യമാക്കുന്നത് 2021 ജനുവരി ഒന്നിലേക്ക് നീട്ടി. നിലവിലെ ഐ.യു.സി നിരക്കായ മിനിറ്റിന് 6 പൈസ എന്ന നില മറ്റൊരു വർഷത്തേക്ക് കൂടി നീട്ടാനാണ് ട്രായിയുടെ തീരുമാനം. 2020 ജനുവരി 1 മുതൽ 2020 ഡിസംബർ 31 വരെ നിരക്ക് നിലവിലെ നിലയിൽ തുടരും. അതിനുശേഷം നിരക്ക് പൂജ്യമാക്കും.
ഐയുസി നിരക്ക്
2017 സെപ്റ്റംബറിൽ ഐയുസി നിരക്ക് മിനിറ്റിൽ 57% കുറച്ചാണ് 6 പൈസയായി മാറ്റിയത്, 2020 ജനുവരി മുതൽ ഓപ്പറേറ്റർമാർ പൂജ്യം നിരക്കിലേക്ക് നീങ്ങുമെന്നും ട്രായ് വ്യക്തമാക്കി. 2020 ജനുവരി മുതൽ പൂജ്യം നിരക്ക് വ്യവസ്ഥയിലേക്ക് മാറ്റുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലയൻസ് ജിയോയും മറ്റ് ടെലികോം കമ്പനികളും തമ്മിലുള്ള കോൾ അസന്തുലിതാവസ്ഥ ഇപ്പോഴും നിലവിലുണ്ട്. എന്നിരുന്നാലും, അസന്തുലിതാവസ്ഥ രണ്ടു വർഷം മുമ്പുണ്ടായിരുന്നതിൽ നിന്ന് കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വരിക്കാർ
മറ്റൊരു വർഷത്തേക്കുള്ള നിരക്ക് നിലനിർത്തിക്കൊണ്ടുതന്നെ, 2 ജി / 3 ജി വരിക്കാരുടെ താൽപ്പര്യങ്ങൾ കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും ട്രായ് വ്യക്തമാക്കി. 2019 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, ഏകദേശം 1,174 ദശലക്ഷം മൊബൈൽ വരിക്കാരിൽ 557 ദശലക്ഷം പേർ 4 ജി ഡാറ്റ വരിക്കാരാണ്, ബാക്കി 617 ദശലക്ഷം പേർ ഇപ്പോഴും 2 ജി / 3 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്. "ഐയുസി അവലോകനം ചെയ്യുമ്പോൾ, ഈ രണ്ട് വരിക്കാരുടെയും താൽപ്പര്യങ്ങൾ സന്തുലിതമാക്കേണ്ടത് ആവശ്യമാണെന്നും ട്രായ് പറഞ്ഞു.
4ജി നെറ്റ്വർക്ക് വിപുലീകരണം
മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരും VoLTE വിപുലമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും 4G നെറ്റ്‌വർക്കുകൾ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും റെഗുലേറ്റർ പറഞ്ഞു. താമസിയാതെ സർക്കാർ പൊതുമേഖലാ ടെലികോം കമ്പനികൾക്കും 4 ജി സ്പെക്ട്രം നൽകും. "ഇതനുസരിച്ച്, ഉടൻ തന്നെ എല്ലാ വയർലെസ് ആക്സസ് സേവന ദാതാക്കളും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് 4 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നതെന്നും ട്രായ് വ്യക്തമാക്കി.
ബിഎസ്‌എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ്
ഓപ്പറേറ്റർമാർക്ക് സമ്മതം
നിലവിലെ നിരക്ക് ഒരു വർഷം കൂടി നിലനിർത്താനുള്ള നീക്കത്തെ നിലവിലെ ഓപ്പറേറ്റർമാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് രണ്ടുവർഷത്തേക്ക് നീട്ടേണ്ടതായിരുന്നുവെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും, അടുത്ത ഒരു വർഷത്തിനുള്ളിൽ മറ്റ് കമ്പനികളും റിലയൻസ് ജിയോയും തമ്മിലുള്ള അസന്തുലിതാവസ്ഥ ഗണ്യമായി കുറയുമെന്നാണ് കരുതുന്നതെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.
ടെലികോം ഉത്തേജന പാക്കേജ്: കോളുകൾക്കും ഡാറ്റയ്ക്കും സർക്കാർ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചേക്കും
ജിയോയുടെ നിലപാട്
ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ 2020 ജനുവരി മുതൽ സീറോ ഐയുസി നിരക്കിലേയ്ക്ക് മാറാമെന്ന ആശയത്തെ എതിർത്തപ്പോൾ, ജിയോ അതിന് അനുകൂലമായ നിലപാടാണ് എടുത്തത്. വാസ്തവത്തിൽ, സീറോ ഐയുസി നിരക്ക് നടപ്പാക്കുമെന്ന സൂചനകൾ ലഭിച്ചതോടെ ജിയോ എതിരാളികളായ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് മിനിറ്റിന് 6 പൈസ ഈടാക്കാൻ തുടങ്ങിയിരുന്നു.
സർക്കാരിന്റെ 92,000 കോടി നികുതി ആവശ്യം; വൊഡാഫോൺ ഐഡിയ, എയർടെൽ ഓഹരികൾക്ക് കനത്ത ഇടിവ്
ഇൻകമിംഗ് ഔട്ട്ഗോയിംഗ് കോളുകൾ
4 ജി ഓപ്പറേറ്ററും (റിലയൻസ് ജിയോ) മറ്റ് ഓപ്പറേറ്റർമാരും തമ്മിലുള്ള കോൾ ട്രാഫിക് അസന്തുലിതാവസ്ഥ 2017 ഡിസംബറിൽ പ്രതിമാസം 60 ബില്ല്യൺ മിനിറ്റിൽ നിന്ന് 2019 ജൂണിൽ 40 ബില്ല്യൺ മിനിറ്റായി കുറഞ്ഞുവെന്നും ട്രായ് പറഞ്ഞു. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, എയർടെല്ലിന്റെ ഇൻകമിംഗ് കോളുകൾ (മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന്) 53.18% ആണ്, 46.82% ഔട്ട്‌ഗോയിംഗ് കോളുകളും. ജിയോയുടെ ഇൻകമിംഗ് കോളുകൾ 40.57 ശതമാനവും ഔട്ട്‌ഗോയിംഗ് 59.43 ശതമാനവുമാണ്, വോഡഫോൺ ഐഡിയ ഇൻകമിംഗ് കോളുകൾ 56.22 ശതമാനവും ഔട്ട്‌ഗോയിംഗ് 43.78 ശതമാനവുമാണ്.