മണ്ണിൽ ചവിട്ടി ആകാശത്തോളം ഉയർന്ന ജീവിതമായിരുന്നു രാകേഷ് ജുൻജുൻവാലയുടെത്. 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ ഇദ്ദേഹം ആകാശത്തോളം എത്തിയ ശേഷമാണ് മടങ്ങുന്നത്. അച്ഛനിൽ നിന്ന് കേട്ടു പഠിച്ച വിപണിയുടെ ആദ്യ പാഠത്തിൽ നിന്ന് 40,000 കോടി രൂപയിലധികം ആസ്തുമൂല്യത്തിലേക്കാണ് അദ്ദേഹം ഉയർന്നത്. ഇന്ത്യൻ വാറൻ ബഫറ്റ്, ഇന്ത്യുടെ ബിഗ്ബുൾ എന്നീ പേരുകൾ സ്വന്തമാക്കിയ അദ്ദേഹം ഓഹരി വിപണി നിക്ഷേപകർക്ക് എന്നും പ്രചോദനമായിരുന്നു. ആരായിരുന്നു, എന്തെല്ലാമായിരുന്നു, ജുൻജുൻവാലയെന്ന് നോക്കാം.
രാജസ്ഥാനിലെ ജുൻജുനു എന്ന സ്ഥലത്ത് പ്രാചീന വേരുള്ള കുടുംബത്തിലാണ് രാകേഷ് ജുന്‍ജുന്‍വാല ജനിക്കുന്നത്. രാകേഷ് ജുൻജുൻവാലയുടെ തലമുറയാകുമ്പോഴേക്കും കുടുബം മുംബൈയിലേക്ക് താമസം മാറിയിരുന്നു. 1960 ജൂലായ് 5 നാണ് അദ്ദേഹം ജനിക്കുന്നത്. ജുൻജുനു എന്ന പ്രദേശത്ത് നിന്നുള്ള ആളായതിനാലാണ് ജുന്‍ജുന്‍വാല എന്ന പേര് ലഭിക്കുന്നത്.
ആദായ നികുതി വകുപ്പിൽ ജീവനക്കാരനായ പിതാവും സുഹൃത്തുക്കളും ഓഹരി വിപണിയെ പറ്റി സംസാരിക്കുന്നത് കേട്ടാണ് രാകേഷ് ജുൻജുൻവാല വളർന്നത്. ഇതുകേട്ടു വളർന്ന താൽപര്യമാണ് അദ്ദേഹത്തെയും നിക്ഷേപകനാക്കി മാറ്റുന്നത്.
Also Read: അപ്രതീക്ഷിത വിയോഗം; ഇന്ത്യയുടെ ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ഓഹരി വിപണിയിലേക്കിറങ്ങാനുള്ള താൽപര്യം പിതാവിനോട് അറിയിച്ചപ്പോൾ ബിരുദം നേടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. 1985 ല്‍ മുബൈയിലെ സിഡെന്‍ഹാം കോളേില്‍ നിന്ന് ബിരുദം നേടിയ രാകേഷ് ജുൻജുൻവാല പിതാവിന് മുന്നിൽ തന്റെ ആവശ്യവുമായി വീണ്ടുമെത്തി.
എന്ത് ജോലിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയ പിതാവ് നിക്ഷേപിക്കാനുള്ള മൂലധനം സ്വയം കണ്ടെത്താൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് സഹോദരന്റെ സുഹൃത്തിനോട് ബാങ്ക് പലിശയേക്കാൾ ആദായം വാഗ്ദാനം നൽകി 5,000 രൂപ കടം വാങ്ങുന്നത്. ഈ തുകയുമായാണ് ജുൻജുൻവാല 1985 ൽ ഓഹരി വിപണിയിലേക്കിറങ്ങുന്നത്.
നേട്ടങ്ങളിലേക്ക്
1986 ൽ 43 രൂപ നിലവാരത്തിൽ 5,000 ടാറ്റ ടീ ഓഹരികൾ അദ്ദേഹം വാങ്ങി. മൂന്ന് മാസത്തെ കാത്തിരിപ്പിന്ന് ശേഷം 143 രൂപയിൽ ഓഹരികൾ വിറ്റഴിച്ച് മൂന്ന് മടങ്ങ് ലാഭം ജുന്‍ജുന്‍വാല നേടി. 5 ലക്ഷം രൂപയാണ് ഈ നിക്ഷേപത്തിലൂടെ ലാഭമായി ജുൻജുൻവാല നേടിയത്. 1986-89 കലത്ത് 20-25 ലക്ഷം രൂപ നേട്ടമുണ്ടാക്കി. മൈനിംഗ് കമ്പനിയായ സീസ ഗോവയിലായിരുന്നു ആ നിക്ഷേപം. 28 രൂപ നിരക്കിലും 35 രൂപ നിരക്കിലും സ്വന്തമാക്കിയ ഓഹരികൾ 65 രൂപയിലാണ് വിറ്റത്. പിന്നീട് സ്വകാര്യ ഉമടസ്ഥതയില്‍ സ്‌റ്റോക്ക് ട്രേഡിംഗ് സ്ഥാപനം അദ്ദേഹം ആരംഭിച്ചായിരുന്നു ജുൻജുൻവാലയുടെ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ.
തന്റെയും ഭാര്യ രേഖയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് 'RARE' എന്ന പേരിലാണ് കമ്പനി ആരംഭിച്ചത്. 2002-2003 കാലത്ത് 3 രൂപ നിരക്കിലാണ് ടൈറ്റാന്‍ കമ്പനിയുടെ ഓഹരികൾ ജുൻജുൻവാല വാങ്ങിയത്. ഇന്ന് 4.48 കോടി ടെറ്റാൻ ഓഹരികൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതിന് മാത്രമായി ഇന്ന് 9,174 കോടിയുടെ മൂല്യം വരും.
2006 ൽ 150 രൂപ നിലവാരത്തിലാണ് ലുപിൻ കമ്പനിയുടെ ഓഹരികൾ ജുൻജുൻവാല സ്വന്തമാക്കുന്നത്. 2022 ജനുവരിയില്‍ 900 രൂപയായിരുന്നു ഓഹരിയുടെ വില. ക്രിസില്‍, പ്രാജ് ഇൻഡസ്ട്രീസ്, ഔറോബിന്‍ഡോ ഫാര്‍മ, എന്‍സിസി തുടങ്ങിയവയാണ് ജുൻജുൻവാലയെ സമ്പന്നനാക്കിയ മൾട്ടിബാഗർ സ്റ്റോക്കുകൾ.
നിക്ഷേപകർക്കുള്ള ഉപദേശം
പണമില്ലാത്ത സാഹചര്യത്തെ എങ്ങനെ നേരിട്ടുവെന്നുള്ള അദ്ദേഹത്തിന്റെ അനുഭവം നിക്ഷേപകർക്കുള്ള ഉപദേശമാണ്. ''ട്രേഡിംഗ് ചെറിയ കാലത്തെ നേട്ടത്തിന് ഉപയോഗിക്കാം. ദീര്‍ഘകാല നിക്ഷേപം ഭാവിയിലേക്ക് ഉള്ളതാണ്. നിക്ഷേപിക്കാനുള്ള പണം കണ്ടെത്താനാണ് ട്രേഡിംഗ് ചെയ്തിരുന്നത്. എന്റെ ജീവിതത്തില്‍ നിക്ഷേപിക്കാനുള്ള തുക ട്രേഡിംഗിലൂടെയാണ് സമ്പാദിച്ചത്'' അദ്ദേഹം പറയുന്നു.
ഓഹരി വിപണിയിലെ കളികൾക്കപ്പുറം നിർമാതാവ് കൂടിയാണ് രാകേഷ് ജുൻജുൻവാല. ഇംഗ്ലീഷ് വിംഗ്ലീഷ്, ഷമിതാഭ്, കി ആന്‍ഡ് ക എന്നീ സിനിമകള്‍ അദ്ദേഹം നിർമിച്ചു. ഹംഗാമാ ഡിജിറ്റല്‍ മീഡിയ എന്‍ടര്‍ടെന്റിന്റെ ചെയര്‍മാനും കൂടിയാണ് ഇദ്ദേഹം. പ്രൈം ഫോക്കസ്, ജിയോജിത്ത്, പ്രാജ് ഇന്‍ഡസ്ട്രീസ്, കോണ്‍ക്രോഡ് ബയോടെക് എന്നി കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ജുൻജുൻവാലയ്ക്ക് മുഖ്യപങ്കാളിത്തമുള്ള ആകാശ എയർ ആഗസ്റ്റ് ഏഴിന് അഹമ്മദാബാദ്- മുംബൈ റൂട്ടിൽ സർവീസോടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
നിക്ഷേപം
2022 മാര്‍ച്ചിൽ അവസാനിച്ച പാദത്തിലുള്ള കണക്ക് പ്രകാരം രാകേഷ് ജുൻജുൻവാലയുടെ ആകെ ആസ്തി മൂല്യം 26,151 കോടി രൂപ വരും. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്‌ട്രേക്ഷന്‍ മേഖലകളിലാണ് ജുൻജുൻവാലയുടെ കൂടുതൽ നിക്ഷേപവും. ആകെ നിക്ഷേപത്തിന്റെ 11 ശതമാനം വരുമിത്.
ഫിനാന്‍സ് മേഖലയില്‍ 9 ശതമാനം നിക്ഷേപവും സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ 6 ശതമാനവും നിക്ഷേപമുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വളരെ കുറവാണ്. 1 ശതമാനമാണ് ജുൻജുൻവാലയുടെ കയ്യിലുള്ളത്.
ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ വിശദാംശങ്ങൾ, ഓഹരി, ഹോൾഡിംഗ് ശതമാനം, ഹോൾഡിംഹഗ് വാല്യു എന്നിങ്ങനെ.
* ആപ്‌ടെക് ലിമിറ്റഡ്- 23.8% - 212.76 കോടി രൂപ
* സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈയ്ഡ് ഇന്‍ഷൂറന്‍സ് കമ്പനി- 17.51- 5372.70 കോടി രൂപ
* മെട്രോ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്- 14.43 % - 2194.95 കോടി രൂപ
* എന്‍സിസി ലിമിറ്റഡ്- 12.84% - 426.92 കോടി രൂപ
* നസാറ ടെക്‌നോളജീസ് 10.10% - 204.20 കോടി രൂപ
* റാലീസ് ഇന്ത്യ- 9.81 %- 361.34 കോടി രൂപ
* ക്രിസില്‍ 5.48%- 1274.48 കോടി രൂപ
* ടെറ്റാന്‍ 5.05% -9174.71 കോടി രൂപ
* ടാറ്റ മോട്ടോഴ്‌സ് 1.18% 1606.50 കോടി രൂപ