സോവറിൻ ബോണ്ട് വഴി അടുത്ത മാസം 15,000 കോടി രൂപ സമാഹരിക്കുകയാണ് ബിഎസ്എൻഎല്ലിന്റെ പദ്ധതിയെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പി.കെ പുർവാർ പറഞ്ഞു. 15,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾക്ക് അനുമതി ആവശ്യപ്പെട്ട് ടെലികോം വകുപ്പിന് ഇതിനകം തന്നെ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരത്തിനായി ധനമന്ത്രാലയത്തിലേക്ക് അയയ്ക്കുന്ന പ്രക്രിയയിലാണ് ടെലികോം വകുപ്പ്.
ഫണ്ട് സ്വരൂപിക്കുന്നതിന് ബോണ്ടുകൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുർവാർ കൂട്ടിച്ചേർത്തു. ഗവൺമെന്റ് ബോണ്ട് അല്ലെങ്കിൽ സോവറിൻ ബോണ്ട് ഗവൺമെന്റ് ഇഷ്യു ചെയ്യുന്ന ഒരു ബോണ്ടാണ്. സാധാരണയായി കൂപ്പൺ പേയ്‌മെന്റുകൾ എന്ന് വിളിക്കുന്ന ആനുകാലിക പലിശ പേയ്‌മെന്റുകൾ നൽകുകയും കാലാവധി പൂർത്തിയാകുമ്പോൾ മുഖവില തിരിച്ചടയ്ക്കുന്നതുമാണ് ബോണ്ടുകൾ വാങ്ങുന്ന രീതി.

അടിയന്തര മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് 15,000 കോടി രൂപയുടെ സോവറിൻ ബോണ്ടുകൾ സമാഹരിക്കുന്നത്. ബിഎസ്‌എൻഎൽ അടുത്ത വർഷം 4 ജി സേവനങ്ങൾ ആരംഭിക്കും. അതിനുമുമ്പ് നെറ്റ്‌വർക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരുമെന്നും ഇതിനായി ഈ തുക ചെലവഴിക്കുമെന്നും ബിഎസ്എൻഎൽ ചെയർമാൻ വ്യക്തമാക്കി.
ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് എംടിഎൻഎൽ, ബിഎസ്‌എൻഎല്ലിന്റെ ഒരു അനുബന്ധ സ്ഥാപനമായി മാറും. എംടിഎൻഎല്ലിന്റെ 56.25% ഓഹരികൾ സർക്കാരിന്റെ കൈവശമുണ്ട്. ഏകദേശം പത്ത് വർഷമായി ഇരു കമ്പനികളും നഷ്ട്ടത്തിലാണ് പ്രവർത്തിയ്ക്കുന്നത്. ഇരു കമ്പനികളും ലയിപ്പിക്കുകയും ജീവനക്കാർക്ക് വിആർഎസ് പദ്ധതി നടപ്പിൽ വരുത്തുകയും ചെയ്യുന്നതോടെ കമ്പനികളെ ലാഭകരമാക്കാം എന്നതാണ് സർക്കാരിന്റെ പ്രതീക്ഷ.
സ്വകാര്യവത്ക്കരിക്കില്ല; ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ലയിപ്പിക്കാൻ തീരുമാനം


Click it and Unblock the Notifications