ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യൻ റെയിൽവേ ഒരു കിസാൻ റെയിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ തേജസ് മാതൃകയിൽ കൂടുതൽ തീവണ്ടികൾ പുറത്തിറക്കും. 550 റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വർധിപ്പിക്കും.
റെയിൽവേ പാളങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സൗരോർജ പദ്ധതി നടപ്പിലാക്കും. 11,000 ട്രാക്കുകളിൽ വൈദ്യുതീകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിൽ അതിവേഗ ട്രെയിൻ കൂടുതൽ സജീവമാക്കും.
ബജറ്റ് 2020: ഗതാഗത മേഖലയ്ക്ക് 1.7 ട്രില്യൺ രൂപ വകയിരുത്തി, 2024ഓടെ 100 വിമാനത്താവളങ്ങൾ ആരംഭിക്കും
അടുത്തകാലത്തുള്ളതിൽ വെച്ച് ഏറ്റവും പ്രയാസകരമായ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് സീതാരാമൻ റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ 2019 ജൂലൈ 5-ന് കേന്ദ്ര ബജറ്റ് 2019 നൊപ്പം റെയിൽവേ ബജറ്റ് 2019ഉം അവതരിപ്പിച്ചിരുന്നു. 2017 മുതലാണ് റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിച്ചത്. എൻഡിഎ സർക്കാരാണ് റെയിൽവേ ബജറ്റിനെ പൊതു ബജറ്റിന്റെ ഭാഗമാക്കിയത്. റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവാണ് അവസാനമായി പ്രത്യേക റെയിൽവേ ബജറ്റ് പ്രസംഗം പാർലമെന്റിൽ അവതരിപ്പിച്ചത്.