ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഗുഡ്സ്, കെമിക്കൽസ്, കരകൌശല വസ്തുക്കൾ എന്നിവയുൾപ്പെടെ 50 ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ ഇത്തവണത്തെ ബജറ്റിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സൂചനകൾ. കൂടാതെ ചൈനയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും 56 ബില്യൺ ഡോളർ വില മതിക്കുന്ന ഇറക്കുമതി സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും ഉദ്യോഗസ്ഥ-വ്യവസായ വൃത്തങ്ങൾ അറിയിച്ചു.
ഇറക്കുമതി തീരുവ
2020-21 ലെ വാർഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമ്പോൾ സാമ്പത്തിക വളർച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് ഉത്തേജക നടപടികൾക്കൊപ്പം ഈ പ്രഖ്യാപനം നടത്തുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോൺ ചാർജറുകൾ, വ്യാവസായിക രാസവസ്തുക്കൾ, വിളക്കുകൾ, മരം കൊണ്ടുള്ള ഫർണിച്ചർ, മെഴുകുതിരികൾ, ആഭരണങ്ങൾ, കരകൌ ശല വസ്തുക്കൾ എന്നിവയ്ക്ക് ഉയർന്ന കസ്റ്റംസ് തീരുവ ഈടാക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചാർജറുകളോ വൈബ്രേറ്റർ മോട്ടോറുകളോ റിംഗറുകളോ പോലുള്ള ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെയും ഐകെഇഎ പോലുള്ള ചില്ലറ വ്യാപാരികളെയും ഈ നീക്കം ബാധിക്കും. ഉയർന്ന ഇന്ത്യൻ കസ്റ്റംസ് തീരുവ ഒരു വെല്ലുവിളിയായി ഐകെഇഎ മുമ്പും ഉയർത്തിക്കാട്ടിയിരുന്നു.
വർദ്ധനവ്
വാണിജ്യ-ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പാനൽ ശുപാർശ ചെയ്തതനുസരിച്ച് ഇറക്കുമതി തീരുവ 5% -10% വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായാണ് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ധനമന്ത്രാലയ വക്താവും വാണിജ്യ മന്ത്രാലയ വക്താവും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
നികുതിയും സെസും തമ്മിലുള്ള വ്യത്യാസമെന്ത്? അറിയണം ഇക്കാര്യങ്ങൾ
മാറ്റങ്ങൾ
2014 ൽ ചുമതലയേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കുമതിയിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉൽപ്പാദനം, പ്രതിരോധം, മറ്റ് മേഖലകൾ എന്നിവയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിച്ചു. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമില്ലാത്ത വസ്തുക്കളുടെ തീരുവ വർദ്ധിപ്പിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര വ്യാപാര കരാറിനു കീഴിലുള്ള വിലകുറഞ്ഞ ഇറക്കുമതിയുടെ പ്രശ്നം ബജറ്റ് പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ബിജെപിയുടെ സാമ്പത്തിക കാര്യ വിഭാഗം മേധാവി ഗോപാൽ കൃഷൻ അഗർവാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സർക്കാർ പരിഗണനകൾ
പ്രാദേശിക വ്യവസായങ്ങളുമായി കൂടിയാലോചിച്ച് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി തുടക്കത്തിൽ ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിക്കായി 130 ലധികം ഇനങ്ങളുടെ തീരുവ വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് പട്ടിക ചുരുക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറക്കുമതിയിൽ ഗുണനിലവാര മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് സർക്കാർ പ്രത്യേകം പരിഗണിക്കുന്നതായും ബജറ്റിന് മുമ്പുള്ള ചർച്ചകളിൽ പങ്കെടുക്കുന്ന ഒരു വ്യവസായ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബജറ്റ് 2020: ഉയർന്ന വിഹിതം പ്രതീക്ഷിച്ച് ഇന്ത്യൻ റെയിൽവേ
കഴിഞ്ഞ ബജറ്റ്
കഴിഞ്ഞ ജൂലൈയിൽ സർക്കാർ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബജറ്റിൽ സ്വർണം, വാഹന ഭാഗങ്ങൾ ഉൾപ്പെടെ 75 ലധികം വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തിയിരുന്നു. കയറ്റുമതിയെക്കാൾ വേഗത്തിൽ വളരുന്ന ഇന്ത്യയുടെ ചരക്ക് ഇറക്കുമതി ഏപ്രിൽ-ഡിസംബർ കാലയളവിൽ 8.90 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിൽ ഏകദേശം 2 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നു.
എന്താണ് ജനകീയ ബജറ്റ്? ഒരു ബജറ്റ് എങ്ങനെയാണ് ജനപ്രിയമാകുന്നത്?