ഇന്ത്യയിലെ പ്രമുഖ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ 280 ഔട്ട്‌ലെറ്റുകൾ അടച്ചു. കമ്പനി ലാഭത്തിലാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്ന് റിപ്പോർട്ടുകൾ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കഫെ കോഫി ഡേയുടെ ഇത്രയും ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വിൽപന 15,739-ൽ നിന്ന് 15,445 ആയി കുറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തന ചെലവിലുണ്ടായ അന്തരം കാരണം ലാഭം വർധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാൽ 2019 ഏപ്രിൽ-നവംബർ കാലയളവിൽ ഇതേ കാരണങ്ങളാൽ കമ്പനി 500 ഓളം കഫേകൾ അടച്ചിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, 2020 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം കഫേ കോഫി ഡേയ്‌ക്ക് 1,480 ഔട്ട്‌ലെറ്റുകളാണുള്ളത്. നിരവധി ഔട്ട്‌ലെറ്റുകൾ അടച്ചിടുമ്പോഴും, അതിന്റെ വെൻഡിംഗ് മെഷീനുകളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 49,397-ൽ നിന്ന് 59,115 യൂണിറ്റായി ഉയർന്നു.
കോഫീ ഡേ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. പ്രൊമോട്ടറായിരുന്ന വിജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡേ എന്റർപ്രൈസസ് കടം വീട്ടി വരികയാണ്. 13 വായ്പാ ദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി. 90 ഏക്കറിലായി പരന്നുകിടക്കുന്ന ബംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് 2,700 കോടി രൂപയ്ക്ക് കഴിഞ്ഞ സെപറ്റംബറിൽ തന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് കൈമാറിയിരുന്നു.
ഏതു ബഹുരാഷ്ട്ര കോഫി വമ്പനേയും വെല്ലാൻ കഴിയും വിധമായിരുന്നു വിജി സിദ്ധാർത്ഥയുടെ വളർച്ച. കഫെ കോഫി ഡേയ്‌ക്ക് രാജ്യമാകെ 2700 കോഫി റീട്ടെയിൽ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു, അവിടെ വിൽക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യാൻ 4000 ഏക്കർ കാപ്പിത്തോട്ടം, കാപ്പിത്തോട്ടം നടത്തുന്നതിൽ 140 വർഷത്തെ കുടുംബപാരമ്പര്യം, കോഫി ഗവേഷണകേന്ദ്രം, കോഫി വിൽക്കാൻ യുവാക്കൾക്കു പരിശീലനം, കോഫി മെഷീനുകൾ ചെലവുകുറച്ചു നിർമാണം തുടങ്ങി അദ്ദേഹത്തിന്റെ വളർച്ച ആരേയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു. 2019 ജൂലൈയിലാണ് വി.ജി.സിദ്ധാർഥ നദിയിൽ ചാടി ജീവനൊടുക്കിയത്.