എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ റെക്കോർഡ് ഉയരത്തിലെത്തി. ഇന്ത്യക്കാർ ഇപ്പോൾ ഒറ്റയടിക്ക് ശരാശരി 5,000 രൂപ വരെയാണ് പിൻവലിക്കുന്നത്. ഇടപാടുകളുടെ ശരാശരി കണക്ക് അനുസരിച്ച് ഓഗസ്റ്റിൽ ഡെബിറ്റ് കാർഡുകളിൽ നിന്ന് പിൻവലിച്ചിട്ടുള്ള ശരാശരി തുക 4,959 രൂപയായി ഉയർന്നു. ഇതോടെ രാജ്യത്തെ പണമിടപാട് റെക്കോർഡ് ഉയർന്ന 26 ലക്ഷം കോടി രൂപയിലെത്തി. ഇത് ജിഡിപിയുടെ 12% വരും.
പണം തന്നെ രാജാവ്
കഴിഞ്ഞ നവംബറിന് ശേഷം പണം പിൻവലിക്കൽ 10% ഉയർന്നപ്പോൾ യുപിഐ പേയ്‌മെന്റുകൾ ഈ കാലയളവിൽ 20 ശതമാനത്തോളം ഉയർന്ന് ശരാശരി 1,850 രൂപയിലെത്തി. ഡിജിറ്റൽ പേയ്‌മെന്റുകളുടെ വളർച്ചയും യുപിഐ ഇടപാടുകളും 2 ബില്ല്യൺ മറകടന്നിട്ടും കൈയിൽ കരുതുന്ന പണം തന്നെയാണ് ഇപ്പോഴും രാജാവ്.
പണത്തിന് പണം തന്നെ
പണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. എടിഎമ്മുകൾ ജനങ്ങൾക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ്. രാജ്യത്തുടനീളമുള്ള ലോക്ക്ഡൗൺ നടപടികളിലൂടെ മാർച്ച് അവസാനം മുതൽ ഏപ്രിൽ, മെയ് മാസം വരെ ഇടപാടുകളിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ ജൂൺ മുതൽ സ്ഥിതിഗതികൾ സാവധാനത്തിൽ മെച്ചപ്പെട്ടു.
പണത്തിന് ആവശ്യക്കാർ
കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ നിലവിൽ ലഭ്യമല്ലെങ്കിലും എടിഎമ്മും പോയിന്റ് ഓഫ് സെയിൽ മെഷീൻ ടെർമിനൽ ഓപ്പറേറ്ററുമായ ബിടിഐ പേയ്‌മെന്റ്സ് സിഇഒ കെ ശ്രീനിവാസ് ടൈംസ് ഓഫ് ഇന്ത്യയോടെ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദീപാവലിയേക്കാൾ പണം പിൻവലിക്കൽ ഈ ദീപാവലിയ്ക്ക് വളരെ ഉയർന്നതാണ്. നിലവിലെ മഹാമാരി പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ആളുകൾ അത്യാവശ്യങ്ങൾക്കായി കൈയിൽ പണം കരുതുന്ന പ്രവണതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ചെറിയ തുകകൾ വേണ്ട
സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ ഉയരുന്നതും ഇപ്പോൾ നടക്കുന്ന ഉത്സവകാല വിൽപ്പനകളും മറ്റും ശരാശരി എടിഎം ഇടപാട് വർദ്ധനവിന് കാരണമായിട്ടുണ്ട്. 100-300 രൂപ വരെയുള്ള ചെറിയ തുകകൾ ആളുകൾ ഇപ്പോൾ പിൻവലിക്കാറില്ല. യുപിഐ ഇടപാടുകളാണ് ചെറിയ തുകകൾ കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്നത്.
കൊറോണ ഭീതി
കൊറോണ വൈറസിനെ തുടർന്ന് ആരും അധിക സമയം വീടുകൾക്ക് പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒരാഴ്ചത്തേക്കുള്ള പണം ഒരുമിച്ച് എടിഎമ്മിൽ നിന്ന് പിൻവലിച്ച് കൈയിൽ കരുതുന്നതാണ് രീതിയെന്നും ഈ മേഖലയിലെ ബന്ധപ്പെട്ട അധികൃതർ പറയുന്നു.


Click it and Unblock the Notifications