കൊച്ചി: കൊറോണ കാരണം നിര്‍മാണ രംഗം ഏറെകുറെ സ്തംഭിച്ചിരിക്കുകയാണ്. ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും കാരണം നാമമാത്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍ നിര്‍മാണ മേഖലയ്ക്ക് അവശ്യം വേണ്ട സിമന്റ്, കമ്പി എന്നിവയ്ക്ക് വില കുത്തനെ ഉയരുന്നു. സിമന്റ് ചാക്കിന് 500 രൂപ വരെയായി. കമ്പി കിലോയ്ക്ക് 85 രൂപ വരെ വാങ്ങുന്നു.
ഒന്നാം ലോക്ക് ഡൗണ്‍ കാലത്ത് സിമന്റ് കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നീട് രോഗ വ്യാപനം കുറയുകയും വിപണി സജീവമാകുകയും ചെയ്തതോടെ നിര്‍മാണ രംഗം ഉണര്‍ന്നു. ഈ വേളയില്‍ സിമന്റ് വില നേരിയ തോതില്‍ ഉയര്‍ത്തുകയായിരുന്നു കമ്പനികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ വില തുടര്‍ച്ചയായി ഉയരുകയാണ്. 370 രൂപയുണ്ടായിരുന്ന ചാക്കിന് ഇപ്പോള്‍ 480 - 500 രൂപയാണ് ഈടാക്കുന്നത്. പലയിടത്തും തുല്യമായ വിലയല്ല.
ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍; സവിശേഷതകള്‍ അറിയാം
കമ്പി കിലോയ്ക്ക് 50 രൂപയാണുണ്ടായിരുന്നത്. ജനുവരിയില്‍ ഇത് 70 ആക്കി ഉയര്‍ത്തി. ഇപ്പോള്‍ 85 വരെ ഈടാക്കുന്നു. അധികം വൈകാതെ 100 രൂപയായേക്കും. കൊവിഡ് ഭീതി അകലുകയും നിര്‍മാണ മേഖല വീണ്ടും സജീവമാകുകയും ചെയ്താല്‍ വന്‍ പ്രതിസന്ധിയായി വിഷയം ഉയരുമെന്ന് തീര്‍ച്ചയാണ്. ചെറുകിട നിര്‍മാണം നടത്തുന്നവരും വീടൊരുക്കുന്നവരുമാണ് പ്രതിസന്ധിയുടെ പടുകുഴിയില്‍ വീഴുക. 28 ശതമാനമാണ് ജിഎസ്ടി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കാര്യമായി വിഷയത്തില്‍ ഇടപെടുന്നുമില്ല. കൊറോണ പ്രതിരോധ രംഗത്താണ് സര്‍ക്കാരിന്റെ ശ്രദ്ധ എന്നതും കമ്പനികള്‍ വില കൂട്ടുന്നതിന് അവസരമാക്കി എന്ന് ആക്ഷേപമുണ്ട്.
സിമന്റ് ഉല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടില്ല. ഉപയോഗം കുറയുകയും ചെയ്തിട്ടുണ്ട്. ഈ കണക്ക് നോക്കിയാല്‍ വില കുറയുകയാണ് വേണ്ടത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. വില തുടര്‍ച്ചായായി ഉയരുന്നു. കൊറോണ കാലത്തെ നഷ്ടം പരമാവധി കുറയ്ക്കുകയാണ് കമ്പനികളുടെ ലക്ഷ്യമെന്ന് പറയപ്പെടുന്നു. കേരളത്തിന് പുറത്ത് നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമുള്ള സിമന്റിന്റെ 90 ശതമാനവും വരുന്നത്. കമ്പനികളാണ് വില കൂട്ടുന്നത്. കേരളത്തിന്റെ മലബാര്‍ സിമന്റ്‌സും നേരിയ തോതില്‍ വില ഉയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലെ അത്ര വിലയിയില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.