ദില്ലി: രാജ്യത്തെ വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിർണായക രേഖകളുടെ കാലാവധി 2021 മാർച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 മാർച്ച് 31 വരെ ഈ രേഖകൾ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തകർപ്പൻ നേട്ടവുമായി ബിറ്റ്കോയിൻ, എക്കാലത്തെയും ഉയർന്ന നിരക്കിൽ; 27,000 ഡോളർ കടന്നു
2020 ഫെബ്രുവരി 1ന് ശേഷം കാലാവധി തീർന്ന രേഖകളുടെ കാലാവധിയാണ് മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. നേരത്തെ ചരക്കുവാഹനങ്ങളുടേതുൾപ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബർ വരെ സർക്കാർ നീട്ടി നൽകിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതോടെ തുടർച്ചയായ നാലാം തവണയാണ് വാഹനരേഖകളുടെ കാലാവധി കേന്ദ്രം നീട്ടി നൽകുന്നത്.
രാജ്യത്ത് സ്വകാര്യ ബസുകളുകൾ ഉൾപ്പെടെ എല്ലാ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാസകരമാകുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്വകാര്യബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഒരു ലക്ഷത്തോളം രൂപയാണ് ബസുടമകൾക്ക് ചെലവ് വരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ബസുടമകളെ സംബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവരുന്നത് പുതിയ സാമ്പത്തിക ഭാരം തന്നെ സൃഷ്ടിക്കുമെന്നാണ് ബസുടമകൾക്ക് പറയാനുള്ളത്.