ന്യൂഡൽഹി: കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും ഇനി പിഎഫ് ആനുകൂല്യത്തിന് അർഹരാകും. കമ്പനിയിൽനിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളമോ വേതനമോ കൈപ്പറ്റുന്ന കരാർ തൊഴിലാളികൾക്കും പിഎഫ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി. കേന്ദ്രസർക്കാരിനും ഒഎൻജിസിക്കും ഓഹരി പങ്കാളിത്തമുള്ള പവൻഹാൻസ് ലിമിറ്റഡ് കമ്പനിയിലെ ട്രേഡ്‌യൂണിയൻ സമർപ്പിച്ച റിട്ട് ഹർജിലാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്ക് ഈ വിധി ഗുണം ചെയ്യും. പുതിയ ഉത്തരവ് പ്രകാരം കരാർ ജീവനക്കാർക്കും സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ആനുകൂല്യങ്ങൾ ലഭിക്കും. ഇതുവഴി മുനിസിപ്പൽ കോർപ്പറേഷൻ, റെയിൽവേ, എൽഐസി, എയർപോർട്ട് അതോറിറ്റി, മെട്രോ, സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പ്രാദേശിക സെമി ഗവൺമെന്റ് ഓർഗനൈസേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാർക്കും സ്ഥിരം ജീവനക്കാർക്ക് അനുസൃതമായി പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കും.

സ്വകാര്യ കമ്പനികൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ-ഉപ-സർക്കാർ ഓഫീസുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ജോലിക്കായി കരാറുകാരെ നിയമിക്കാറുണ്ട്. അത്തരം കരാറുകാരെ നിയമിക്കുന്ന കമ്പനി ഉടമകൾക്ക് ജീവനക്കാരുടെ പിഎഫ് തുക ഇപിഎഫ്ഒ ഓഫീസിലേക്ക് നിക്ഷേപിക്കാൻ ഉത്തരവാദിത്വമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ 'പി.എഫ്' പതിവായി ശേഖരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ എല്ലാ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളും ശ്രദ്ധിക്കണമെന്നും വിധിയിൽ പറയുന്നു.


Click it and Unblock the Notifications