കൊറോണ വൈറസ് വ്യാപനം തുടരുന്നതിനാൽ കൂടുതൽ വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നതിനാലും യാത്രക്കാരെ സഹായിക്കാൻ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനക്കമ്പനികൾക്കും സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഓഫീസ് പുറത്തിറക്കിയ സർക്കുലറിൽ, മിക്കവാറും എല്ലാ ദിവസവും വിമാനങ്ങൾ വെട്ടിക്കുറയ്ക്കുകയും റദ്ദാക്കുകയും ചെയ്യുന്നതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ, റദ്ദാക്കൽ, ഷെഡ്യൂൾ ചാർജുകൾ ഒഴിവാക്കുകയോ മറ്റേതെങ്കിലും പ്രോത്സാഹനം നൽകുകയോ ചെയ്യുന്നതിലൂടെ എയർലൈനുകൾ യാത്രക്കാരെ പിന്തുണയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. കോവിഡ് 19 പകർച്ചവ്യാധികൾക്കിടയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വ്യവസായങ്ങളിലൊന്നാണ് വ്യോമയാന വ്യവസായം. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയിലേക്കും പുറത്തേക്കും വിദേശ കമ്പനികൾ നടത്തുന്ന 490ൽ അധികം വിമാനങ്ങൾ നിശ്ചിത കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
ഇന്ത്യയിലേക്കും പുറത്തേക്കും പ്രവർത്തിക്കുന്ന എല്ലാ ഷെഡ്യൂൾ ചെയ്ത ഇന്റർനാഷണൽ എയർലൈനുകളിലെയും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യത്ത് വിമാന യാത്രയ്ക്ക് സർക്കാർ ഇതിനകം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ ആരും വിദേശ യാത്ര നടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അറിയിച്ചിരുന്നു.
നേരത്തെ നയതന്ത്രം, തൊഴിൽ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും സർക്കാർ റദ്ദാക്കിയിരുന്നു. പുറത്തുനിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ഓരോ യാത്രക്കാരനും വിമാനത്താവളത്തിൽ നിർബന്ധിത പരിശോധന നടത്തേണ്ടതുണ്ട്. വൈറസ് ബാധിച്ച നിരവധി രാജ്യങ്ങളിലേക്കുള്ള യാത്ര നിയന്ത്രിക്കാനും അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം ആളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1.45 ലക്ഷത്തിന് മുകളിലാണ്. 4,000ൽ അധികം പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം 83 ആയി ഉയർന്നു. മാർച്ച് 12 നും മാർച്ച് 31 നും ഇടയിൽ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും യാത്രക്കാർക്ക് സൌജന്യമായി ക്യാൻസൽ ചെയ്യുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ യാത്രക്കാർക്ക് സൌജന്യമായി തീയതി മാറ്റാമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കൃത്യസമയം പാലിക്കുന്നതുമായ വിമാനങ്ങൾ ഇവയാണ്