ആഭ്യന്തര എതിരാളിയായ ഒല ജീവനക്കാരെ മൂന്നിലൊന്ന് വെട്ടിക്കുറച്ചുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ഊബർ ഇന്ത്യയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടൽ വാർത്ത ഊബർ സ്ഥിരീകരിച്ചു. കൊവിഡ് -19 ന്റെ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവും കണക്കിലെടുത്തപ്പോൾ ഊബറിന് ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതെ മാർഗമില്ലെന്ന് ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.
ഡ്രൈവർമാർ, റൈഡർ സപ്പോർട്ടിലുടനീളമുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ 600 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ജീവനക്കാർക്ക് ദാര ഖോസ്‌റോഷാഹി അയച്ച ഇമെയിൽ പ്രകാരം, കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴിൽ വെട്ടിക്കുറവിന്റെ ഭാഗമാണ് പിരിച്ചുവിടലുകൾ. ഇത് കമ്പനി ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണ്. ഇന്ന് ഊബർ കുടുംബത്തെയും കമ്പനിയിലെ എല്ലാവരെയും വിട്ടുപോകുന്ന സഹപ്രവർത്തകർക്ക് സങ്കടകരമായ ദിവസമാണ്. പിരിഞ്ഞു പോകുന്ന സഹപ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു, ഒപ്പം നൽകിയ സംഭാവനകൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പരമേശ്വരൻ പറഞ്ഞു.
ഇന്ത്യയിൽ സേവനം അവസാനിപ്പിച്ച് ഊബർ, ബിസിനസ് സൊമാറ്റോയ്ക്ക് വിറ്റു
ബാധിതരായ എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 10 ആഴ്ചത്തെ ശമ്പളം, അടുത്ത ആറ് മാസത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, പ്ലെയ്‌സ്മെന്റ് പിന്തുണ, ലാപ്‌ടോപ്പ് നിലനിർത്താൻ അനുവദിക്കുക, ഊബർ ടാലന്റ് ഡയറക്ടറിയിൽ ചേരാനുള്ള ഓപ്ഷൻ എന്നിവ ലഭിക്കും.
ആഗോളതലത്തിൽ ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലിൽ 3000 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഊബർ ടെക്നോളജീസ് ഇൻകോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി കഴിഞ്ഞയാഴ്ച്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളും മറ്റു രാജ്യങ്ങളിലും ഗതാഗതം നിർത്തി വച്ചത് ഊബറിന് വലിയ തിരിച്ചടിയായി. ഊബറിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിൽനിന്നും കാനഡയിൽ നിന്നുമാണ് ലഭിക്കുന്നത്. ഏപ്രിലിൽ ആഗോളതലത്തിൽ ട്രിപ്പുകൾ 80% കുറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ കമ്പനി സിംഗപ്പൂരിലെ ഓഫീസ് നിർത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയിൽ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു.