കൊറോണ വൈറസ് വ്യാപനവും ഇതിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിൽ ലോകമെമ്പാടുമുള്ള നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആഭ്യന്തര വിപണിയിലും ഇന്ന് വീണ്ടും ഇടിവ്. ആഗോള വിപണികളിലെ ഇടിവാണ് ഇന്ന് സെൻസെക്സിലെയും നിഫ്റ്റിയിലെയും വ്യാപരത്തിലും രാവിലെ പ്രതിഫലിച്ചത്. രാവിലെ 9:40 ഓടെ ബിഎസ്‌ഇ സെൻസെക്‍സ് 2,112 പോയിൻറ് അഥവാ 6.19 ശതമാനം ഇടിഞ്ഞ് 31,990.92 ൽ എത്തി. എൻഎസ്‌ഇ നിഫ്റ്റി വീണ്ടും 9,500 ൽ താഴെയായി, ആറ് ശതമാനം അല്ലെങ്കിൽ 600 പോയിൻറ് വരെ ഇടിഞ്ഞു.
ഇടിവ് തുടരും
കോവിഡ് -19നെ തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച ഒരു ദിവസത്തെ അവധിയ്ക്ക് ശേഷം ആരംഭിച്ച വിപണികളിലും നഷ്ടം തുടർന്നു. യുഎസ് ഫെഡറൽ റിസർവ് ഞായറാഴ്ച അടിയന്തരമായി പലിശ നിരക്ക് വെട്ടിക്കുറച്ചത് പോലും നിക്ഷേപകരെ സ്വാധീനിച്ചില്ല. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ചില രാജ്യങ്ങളിൽ വൈറസ് അതിവേഗം പടരുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള വിപണികളിൽ തകർച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പുതിയ കൊറോണ കേസുകളിൽ ഗണ്യമായ കുറവുണ്ടാകുമ്പോൾ മാത്രമേ വിപണി വീണ്ടെടുക്കാൻ സാധ്യതയുള്ളൂവെന്നും വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ സ്ഥിതി
ഇന്ത്യയിൽ, കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സൂചികകളിൽ സമ്മർദ്ദം തുടരുമെന്ന സൂചനകളാണ് നൽകുന്നത്. എല്ലാ മേഖലാ നിഫ്റ്റി സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബാങ്കിംഗ് മേഖലയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും, യെസ് ബാങ്ക് നിക്ഷേപകർക്ക് ഇന്ന് മികച്ച ദിവസമാണ്. കാരണം ബാങ്കിന്റെ ഓഹരി മൂല്യം ഏകദേശം 40 ശതമാനം ഉയർന്നു.
ഇടിവ് ഈ ഓഹരികൾക്ക്
എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, സൺ ഫാർമ, ജെഎസ്പിഎൽ, ഡിഎൽഎഫ്, മാക്സ് ഫിനാൻഷ്യൽ എന്നിവ രാവിലത്തെ വ്യാപാരത്തിൽ നഷ്ടം രേഖപ്പെടുത്തി. പ്രതിസന്ധിയിലായ യെസ് ബാങ്കിനെ കരകയറ്റാൻ എസ്‌ബിഐയും മറ്റ് നിരവധി നിക്ഷേപകരും ചേർന്നുള്ള പുനുരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചതാണ് യെസ് ബാങ്കിന് ഗുണകരമായത്.
കൊറോണ ഇന്ത്യയിൽ
വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ ആഗോളതലത്തിൽ നിരവധി നടപടികൾ പ്രഖ്യാപിച്ചതിനുശേഷവും നിക്ഷേപകർ പരിഭ്രാന്തരായി തുടരുന്നതിനാൽ വിപണിയിലെ ചാഞ്ചാട്ടവും വളരെ ഉയർന്നതാണ്. ആഗോള കോവിഡ് -19 മരണസംഖ്യ 6,500 കവിഞ്ഞപ്പോൾ 1.5 ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ട് മരണങ്ങളോടൊപ്പം 110 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.