ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൻ നഷ്‌ടം രേഖപ്പെടുത്തി. 5185 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. നാലുവർഷത്തിനിടെയുള്ള ആദ്യത്തെ ത്രൈമാസ നഷ്ടമാണിത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം സ്ഥാപനത്തിന് 6,099 കോടി രൂപയുടെ ലാഭമായിരുന്നു.
ആഗോള വിലയിലുണ്ടായ അസംസ്കൃത എണ്ണയുടെ കുത്തനയുള്ള ഇടിവാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ കമ്പനിക്ക് നഷ്‌ടമുണ്ടാക്കിയതെന്ന് സഞ്ജീവ് സിംഗ് പറഞ്ഞു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ആഗോള തലത്തിൽ തന്നെ ഇന്ധനത്തിന്റെ ഡിമാൻഡ് കുത്തനെ താഴ്ന്നു. ഇതിന്റെ ഫലമായി എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനവും കുറച്ചു. ഉയർന്ന വിലയ്‌ക്ക് വാങ്ങിയ എണ്ണ ഇന്ധനമാക്കി വിൽപനയ്‌ക്കെത്തിച്ചപ്പോൾ കുറഞ്ഞ വിലയ്‌ക്ക് വിൽക്കേണ്ടിവന്നതും നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഒരു ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കി വിൽക്കുമ്പോൾ കഴിഞ്ഞ വർഷം ജനുവരി-മാർച്ചിൽ 4.09 ഡോളർ ലാഭം കിട്ടിയ സ്ഥാനത്ത് ഇക്കുറി 9.64 ഡോളർ നഷ്ടമാണുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനിയായ ഐഒസിയുടെ (ഒഎംസി) ഈ സാമ്പത്തിക വർഷത്തെ അറ്റാദായം 1,313 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 16,894 കോടി രൂപയായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാർ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതോടെയാണ് മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ ഇന്ധന ആവശ്യം കുത്തനെ കുറഞ്ഞത്.
2 വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 1 ശതമാനത്തിൽ കൂടുതലായിരിക്കും: ഐഎംഎഫ്
ഇന്ത്യയുടെ ഇന്ധന ആവശ്യം പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുക്കുകയാണെന്നും 2020 അവസാനത്തോടെ കോവിഡിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. കമ്പനി ഇപ്പോൾ 90 ശതമാനം ശേഷിയിൽ റിഫൈനറികൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ജൂലൈ അവസാനത്തോടെ പ്രവർത്തനം 100 ശതമാനമായി ഉയർത്തുമെന്നും റിഫൈനറീസ് മേധാവി ശ്രീകാന്ത് വൈദ്യ പറഞ്ഞു.
അധികം അറിയപ്പെടാത്ത ചില നികുതി ലാഭിക്കാൽ ഓപ്‌ഷനുകളെക്കുറിച്ചറിയാം
പെട്രോൾ ഡീസൽ വില വർദ്ധനവ്
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നാൾക്കുനാൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി 19 ദിവസമാണ് ഡീസലിന്റെ വില വർധിപ്പിക്കുന്നത്. 82 ദിവസം വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു. ലോക്ക് ഡൗൺ കാരണം ഉണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില ഉയർത്താനാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.