ആഭ്യന്തര ഉൽപാദനത്തിലെ സങ്കോചം ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട്. 2020-21 കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) അഞ്ച് ശതമാനം സങ്കോചം നേരിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു, ഇത് കോർപ്പറേറ്റ് ഇന്ത്യയുടെ വരുമാനത്തിൽ 15 ശതമാനം ഇടിവിന് ഇടയാക്കുകയും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്‌എംഇ) ഭീഷണി ഉയർത്തുകയും ചെയ്യും. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെങ്കിലും അവയ്‌ക്ക് ഡിമാൻഡ് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല, ഇത് ചെറുകിട ബിസിനസുകൾക്ക് നിർണായകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൈക്രോ ചെറുകിട ഇടത്തരം എന്റർപ്രൈസ് (എംഎസ്എംഇ) മേഖലയ്‌ക്ക് 21 ശതമാനം വരെ വരുമാനത്തിൽ കുത്തനെ ഇടിവ് നേരിടേണ്ടിവരുമെന്നും പ്രവർത്തന ലാഭം 4-5 ശതമാനമായി കുറയുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗവും പറയുന്നു.
കോവിഡ് -19 പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും സ്വാതന്ത്രത്തിനുശേഷമുള്ള നാലാമത്തെ സാമ്പത്തികമാന്ദ്യത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വരുമാനം അഞ്ച് ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കുന്നതായും ഇന്ത്യയുടെ ജിഡിപി അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി ആരംഭിച്ചതിനുശേഷം സർക്കാരും റിസർവ് ബാങ്കും എംഎസ്എംഇ മേഖലയ്‌ക്ക് 3 ലക്ഷം കോടി രൂപ വരെ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്‌പകൾ ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിലായിരിക്കും ഈ വായ്പ.
ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്കുകൾ കുറച്ചു; ഏറ്റവും പുതിയ നിരക്കുകൾ ഇതാ
12 മാസത്തേക്ക് വായ്പാ തിരിച്ചടവിന് മൊറട്ടോറിയവും നൽകും. വാര്‍ഷിക വിറ്റുവരവ് 100 കോടിയില്‍ കൂടാത്ത, 25 കോടി രൂപവരെ വായ്പ തിരിച്ചടവ് ബാക്കിയുള്ള സംരംഭങ്ങള്‍ക്കായിരിക്കും വായ്പയ്ക്ക് അര്‍ഹതയുണ്ടാവുകയെന്നും പ്രഖ്യാപിച്ചിരുന്നു. മൊത്തം എംഎസ്‌എംഇ കടത്തിന്റെ 32 ശതമാനം വരുന്ന മൈക്രോ എന്റർപ്രൈസ് വിഭാഗത്തെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുക. വരുമാന വളർച്ച, പ്രവർത്തന ലാഭം, പ്രവർത്തന മൂലധന സ്ട്രെച്ച് എന്നിവയിൽ ഈ വിഭാഗം ഭൗതിക സമ്മർദ്ദം നേരിടുന്നു. മൈക്രോ, ചെറുകിട സംരംഭങ്ങൾക്ക് അവരുടെ വലിയ, ഇടത്തരം സമാന സംരംഭങ്ങളെപ്പോലെ എളുപ്പത്തിൽ പ്രവർത്തന മൂലധന വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് മുൻ മാന്ദ്യം വ്യക്തമാക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും നയപരമായ ഇടപെടലുകൾ താൽക്കാലിക സഹായമാകുമെങ്കിലും, ഈ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ട ആവശ്യകതയാണ് ഏറ്റവും വലിയ ആശങ്കയെന്നും റിപ്പോർട്ടിൽ പറഞ്ഞു.