2023-24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. വരുന്ന സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 6 ശതമാനം മുതൽ 6.8 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. നടപ്പ് സാമ്പത്തിക വർഷം 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് കറൻസികളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും, യുഎസ് ഫെഡിന്റെ പോളിസി നിരക്കുകൾ ഇനിയും വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ വളർച്ച മന്ദഗതിയിലായതും ആഗോള വ്യാപാരം ചുരുങ്ങുന്നതും നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കയറ്റുമതി കുറയാൻ ഇടയാക്കി. ആഗോള വിപണിയിൽ വിലക്കയറ്റം തുടരുന്നതിനാൽ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിക്കുന്നത് തുടരാം. രാജ്യത്തി ഡിമാന്റ് കുറയുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് കുറയുന്നതിന് സഹായിക്കുമെന്നും സാമ്പത്തിക സർവെ റിപ്പോർട്ട് പറയുന്നു.
Also Read: കേന്ദ്ര ബജറ്റിൽ കണ്ണുനട്ട്; സാധാരണക്കാർക്ക് പ്രതീക്ഷിക്കാവുന്ന ഇളവുകൾ എന്തെല്ലാം
കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് നികത്താനും രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ ഫോറെക്സ് വിപണിയിൽ ഇടപെടാനും മതിയായ വിദേശനാണ്യ കരുതൽ ശേഖരം രാജ്യത്തിനുണ്ടെന്നും സാമ്പത്തിക സർവേ 2023 ഉറപ്പുനൽകുന്നു. ഫാർമ മേഖലയിൽ 2022 സെപ്റ്റംബറി. വിദേശ നിക്ഷേപം 20 ബില്യൺ യുഎസ് ഡോളർ കടന്നു.
2022 സെപ്തംബർ വരെയുള്ള അഞ്ച് വർഷത്തിനിടെ വിദേശ നിക്ഷേപം വരവ് നാലിരട്ടിയായി വർധിച്ച് 699 മില്യൺ യുഎസ് ഡോളറായി. പ്രതിരോധ മേഖലയ്ക്കുള്ള കേന്ദ്രത്തിന്റെ മൂലധന ചെലവ് 0.88 ശതമാനം വർധിച്ച് 1.52 ലക്ഷ കോടിയായി. സ്റ്റീൽ ഉൽപ്പാദനത്തിൽ രാജ്യം ആഗോള ശക്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉൽപ്പാദകരുമാണെന്ന് റിപ്പോർട്ട് പറയുന്നു.
Also Read: കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
സാമ്പത്തിക വർഷത്തിൽ സ്റ്റീൽ മേഖലയുടെ പ്രകടനം മികച്ചതാണ്. അടിസ്ഥാന സൗകര്യത്തിനായി റോഡ് ഗതാഗതത്തിനും ദേശിയപാതകൾക്കുമായുള്ള മൂലധന ചെലവ് 102 ശതമാനം വർധിച്ച് 1.49 ലക്ഷം കോടിയിലെത്തി. കോവിഡിന് ശേഷം സമ്പദ്‍വ്യവസ്ഥയിലുണ്ടായ മുന്നേറ്റം ജിഎസ്ചി വരുമാനത്തിലും നേട്ടമുണ്ടാക്കി.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കാരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് നിന്ന് ഒളിച്ചോടുന്ന കുറ്റവാളികളെ നേരിടാന്‍ സര്‍ക്കാര്‍ നിയമം പാസാക്കി.
വിവേചനമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ ജനസംഖ്യയുടെ മുഴുവന്‍ പേരിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ജിഎസ്ടിയും ആയുഷ്മാന്‍ ഭാരതും ഇന്ത്യയുടെ അനുഗ്രഹമാണെന്ന് പറഞ്ഞ രാഷ്ട്രപതി സ്ത്രീ ശാക്തീകരണത്തിനായാ്ണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കും നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം ഇന്ത്യയെ കാണുന്നത് തിളക്കമുള്ള സ്ഥലമായിട്ടാണ്. ഈ ദീശയിലായിരിക്കും 2023 ലെ ബജറ്റ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ പറ്റി ലോകത്ത് നിന്നുള്ള വിശ്വസനീയമായ ശമ്പദങ്ങള്‍ പ്രതീക്ഷയുടെ കിരണങ്ങളാണെന്നും രാജ്യാന്തര നാണയ നിധി റിപ്പോര്‍ട്ടിനെ സൂചിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2023-ല്‍ 6.1 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നത്. 2022-ലെ 6.8 ശതമാനത്തേക്കാള്‍ 0.7 ശതമാനം കുറവാണിത്. എന്നാല്‍ 2024 ല്‍ 6.8 ശതമാനത്തിലേക്ക് തിരിച്ചെത്തുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നു. ഇന്ത്യയെപ്പറ്റി പോസിറ്റീവ് കാഴ്ചപ്പാടാണെന്നും രാജ്യം 'തിളക്കമുള്ള ഇടം' ആയി തുടരുകയാണെന്നും ഐഎംഎഫ റിപ്പോര്‍ട്ടിലുണ്ട്.