റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (റെറയുടെ) പരിധിയില്‍ വരുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധിയും നീട്ടി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് 25-നോ അതിനു ശേഷമോ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതികളുടെ രജിസ്‌ട്രേഷനും പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധിയും ആറുമാസത്തേയ്ക്കാണ് നീട്ടി നൽകുകയെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ സമയ പരിധി മൂന്ന് മാസത്തേക്കു കൂടി വീണ്ടും നീട്ടാവുന്നതാണ്.
എന്നാൽ അതിനുശേഷം പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകൾ നൽകണം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ കാരണം കെട്ടിട നിര്‍മാതാക്കള്‍ക്ക് മേലുള്ള സംഘര്‍ഷം ലഘൂകരിക്കാനും പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ മാർഗനിർദ്ദേശങ്ങളെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തജക പാക്കേജിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
സമൂഹത്തിന്റെ വിവിധ മേഖലകളെ കുറിച്ച് പഠിച്ചതിന് ശേഷമുള്ള പാക്കേജാണിതെന്നും പാക്കേജ് തയ്യാറാക്കിയത് ഏഴ് മേഖലകളില്‍ നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ പ്രധാന ലക്ഷ്യം വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കാനുമാണെന്ന് ധനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 3 ലക്ഷം കോടി രൂപ വരെയുള്ള കൊളാറ്ററൽ ഫ്രീ ഓട്ടോമാറ്റിക് വായ്പകളും ധനമന്ത്രി പ്രഖ്യാപിച്ചു. എംഎസ്എംഇകൾക്ക് 4 വർഷത്തെ സമയപരിധിയോടെ 12 മൊറട്ടോറിയവും നൽകും. 45 ലക്ഷം എംഎസ്എംഇകൾ ഈ പദ്ധതിയുടെ പ്രയോജനം ചെയ്യുമെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം 20,000 കോടി രൂപ സബോർഡിനേറ്റ് കടമായി സർക്കാർ അനുവദിക്കും. സർക്കാരിന്റെ ഈ പദ്ധതിയിൽ നിന്ന് ഏകദേശം 2 ലക്ഷം എം.എസ്.എം.ഇകൾ പ്രയോജനം നേടാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം സമ്മർദ്ദം നേരിടുന്ന എംഎസ്എംഇകൾക്കും ഈ വായ്പയ്ക്ക് അർഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.