കൊച്ചി: കൊച്ചിയുടെ വികസന കുത്തിപ്പില്‍ നാഴികകല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. എറണാകുളം അമ്പലമുഗളിൽ ബിപിസിഎല്ലിന്റെ പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റ്, കൊച്ചി വെല്ലിംഗ്‌ടൺ ഐലൻഡിൽ തുറമുഖ ട്രസ്‌റ്റ് നിർമ്മിച്ച 'സാഗരിക" അന്താരാഷ്‌ട്ര ക്രൂസ് ടെർമിനൽ എന്നിവയുടെ കമ്മിഷനിംഗാണ് മോദി നിർവഹിക്കുന്നത്. നിലവിൽ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകൾ, അക്രിലിക് ആസിഡ്, ഓക്സോ-ആൽക്കഹോൾ എന്നിവ ഈ സമുച്ചയം ഉത്പാദിപ്പിക്കും, ഇത് പ്രതിവർഷം 3700 മുതൽ 4000 കോടി വരെ വിദേശനാണ്യത്തിൽ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏകദേശം 6000 കോടി രൂപയുടെ മൂലധന ചെലവിൽ നിർമ്മിച്ച പിഡിപിപി കോംപ്ലക്സ് റിഫൈനറിയോട് ചേർന്ന് ഫീഡ്സ്റ്റോക് വിതരണം, യൂട്ടിലിറ്റികൾ, ഓഫ്-സൈറ്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ സംയോജനം കൈവരിക്കുന്നതിനായി സ്ഥാപിച്ചു. വില്ലിംഗ്ഡൺ ദ്വീപിലെ എറണാകുളം വാർഫിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലാണ് സാഗരിക. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ടെർമിനൽ 25.72 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വികസനത്തിന് ഒരു ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാനം നേടുന്നതിനും വിദേശനാണ്യം നേടുന്നതിനും ഫലപ്രദമായ ഉപകരണമായി പ്രവർത്തിക്കും. നിലവിൽ 250 മീറ്റർ വരെ നീളമുള്ള ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുക്കുന്നത്. പുതിയ ടെർമിനലിൽ 420 മീറ്റർ വരെ നീളമുള്ള കപ്പലുകളെ സ്വീകരിക്കാം.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നേട്ടത്തിനും തൊഴിൽ വർദ്ധനയ്ക്കും പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റ് പദ്ധതി സഹായകമാകുമെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളം ഏറ്റവും കൂടുതൽ പെയിന്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ്. കെട്ടിട നിർമ്മാണ രംഗത്തും മറ്റും പ്രാദേശികമായി ആവശ്യമുള്ള വസ്തുക്കളാണ്പ്രൊപിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്റ്റില്‍ ഉത്പാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.