ആംഗ്ലോ-ഡച്ച് കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യു എൽ) ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഫെയർ ആന്റ് ലവ്‌ലിയിൽ നിന്ന് മാത്രം 4,100 കോടി രൂപ (550 മില്യൺ ഡോളർ) വരുമാനമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഫെയർനെസ് ക്രീം വ്യവസായത്തിന്റെ വലുപ്പത്തെക്കുറിച്ച് പ്രത്യേക വിവരങ്ങൾ ലഭ്യമല്ല. എന്നാൽ എഫ്എംസിജി അനലിസ്റ്റുകൾ പറയുന്നതനുസരിച്ച് ഇത് 5,000 മുതൽ 10,000 കോടി രൂപ വരെയാകാം. ഇതിൽ ഫെയർ & ലവ്ലിക്ക് 80 ശതമാനം വിപണി വിഹിതം ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ഫെയർനെസ് ക്രീം വിപണി
ബ്രാൻഡിന്റെ വരുമാനത്തെക്കുറിച്ചോ വിപണി വിഹിതത്തെക്കുറിച്ചോ എച്ച്.യു.എൽ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ ഫെയർനെസ് ക്രീം വിപണിയിൽ എച്ച്‌യുഎൽ, പ്രോക്ടർ & ഗാംബിൾ, ഗാർനിയർ (എൽഓറിയൽ) എന്നിവരാണ് ആധിപത്യം പുലർത്തുന്നതെന്നാണ് വിവരം. എച്ച്‌യുഎല്ലിന്റെ ഏറ്റവും വിജയകരമായ ബ്രാൻഡുകളിലൊന്നാണ് ഫെയർ & ലവ്ലി. ഇന്തോനേഷ്യ, തായ്ലൻഡ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഏഷ്യ എന്നിവിടങ്ങളിലും ഫെയർ & ലവ്ലി വിൽക്കുന്നുണ്ട്.
പേര് മാറ്റും
മുഖത്തിന് വെളുപ്പ് നിറം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഫെയർ & ലവ്ലിയുടെ പേര് മാറ്റാൻ ഒരുങ്ങുന്നതായി എച്ച് യു എൽ വ്യാഴാഴ്ച അറിയിച്ചിരുന്നു. പുതിയ പേര് റെഗുലേറ്ററി അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പേരിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. വെളുത്ത നിറം നല്‍കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങള്‍ക്കതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പേര് മാറ്റാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ വർഷം വരുത്തിയ മാറ്റം
2019 ൽ, ഫെയർ & ലവ്ലി പാക്കേജിംഗിൽ നിന്ന് രണ്ട് മുഖങ്ങളും ഷേഡ് ഗൈഡുകളും നീക്കം ചെയ്തിരുന്നു. ഒപ്പം ബ്രാൻഡിന്റെ ആശയം ഫെയർനെസിൽ നിന്ന് തിളക്കത്തിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റങ്ങൾ ഉപഭോക്താക്കൾ സ്വീകരിച്ചിരുന്നുവെന്നും ഫെയർ & ലവ്ലി എന്ന ബ്രാൻഡ് നാമത്തിൽ നിന്ന് ‘ഫെയർ' എന്ന വാക്ക് നീക്കം ചെയ്യുമെന്നും പുതിയ പേര് റെഗുലേറ്ററി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും എച്ച്‌യുഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പത്രക്കുറിപ്പിൽ പറഞ്ഞു. പുതിയ പേരോടുകൂടിയ പായ്ക്ക് അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ വിപണിയിൽ ലഭ്യമാകുമെന്നാണ് വിവരം.
ജോൺസൺ & ജോൺസൺ
അടുത്തിടെ, യുഎസ് ഹെൽത്ത് കെയർ, എഫ്എംസിജി ഭീമനായ ജോൺസൺ & ജോൺസൺ, ‘ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിനിടയിൽ ചർമ്മം വെളുപ്പിക്കുന്ന ക്രീമുകൾ നിർത്താൻ തീരുമാനിച്ചിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും മറ്റുമാണ് സോഷ്യൽ മീഡിയയിൽ ഫെയർനെസ് ക്രീമുകൾക്കും മറ്റും തിരിച്ചടിയായത്.


Click it and Unblock the Notifications